കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് വൻ വിദേശനാണയ വിനിമയ തട്ടിപ്പ്

നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് വൻ വിദേശനാണയ വിനിമയ തട്ടിപ്പ്. എട്ട് കോടിയുടെ സാന്പത്തിക തട്ടിപ്പ് നടത്തിയതായി എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് കണ്ടെത്തി. വിമാനത്താവളത്തിനുളളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും രേഖകളും പിടിച്ചെടുത്തു.

നെടുന്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയം നടത്തുന്ന സ്വകാര്യ സ്ഥാപനമാണ് പരിധി ലംഘിച്ചുകൊണ്ട് വലിയ സാന്പത്തിക ഇടപാടുകള്‍ നടത്തുന്നതായി കണ്ടെത്തിയത്. റസിഡന്‍റ് ഇന്ത്യക്കാരായ ആളുകള്‍ക്ക് ഒരു പാസ്പോര്‍ട്ടില്‍ പരമാവധി 25,000 രൂപയുടെ വിദേശനാണയ വിനിമയമേ നടത്താന്‍ പാടുളൂവെന്നാണ് നിയമം. എന്നാല്‍ ഈ പരിധി ലംഘിച്ചുകൊണ്ട് ക‍ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്ഥാപനം നടത്തിയത് രണ്ടായിരത്തിലധികം ഇടപാടുകളാണ്.

എട്ട് കോടി രൂപയുടെ തട്ടിപ്പ് ഇതുവ‍ഴി നടന്നതായും എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് കണ്ടെത്തി. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും വ്യാപക ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക് ഇന്ത്യയുടെയും എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെയും പങ്കാളിത്തത്തോടെ കസ്റ്റംസ് ഇന്‍റലിജന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കും. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാനമായ തട്ടിപ്പ് നടത്തുന്നുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കൂടാതെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തും.

വിമാനത്താവളങ്ങളിലെ എല്ലാ പരിശോധനകളും കടന്ന് യാത്രക്കാര്‍ വിശ്രമിക്കുന്ന സെക്യൂരിറ്റി ഹോള്‍ഡ് ഏരിയകളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ വേണ്ട രീതിയില്‍ പരിശോധനകള്‍ നടക്കാറില്ല. അതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തിയും വര്‍ദ്ധിക്കുമെന്നാണ് എയര്‍ കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വരുംദിവസങ്ങളില്‍ വിദേശ നാണയ വിനിമയം സംബന്ധിച്ച സാന്പത്തിക നിയന്ത്രങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News