ഏറ്റവും വലിയ പൊതുമേഖലാവില്‍പ്പനയാണ് കേന്ദ്ര ബജറ്റിലൂടെ വരാന്‍പോകുന്നതെന്ന് മന്ത്രി തോമസ് ഐസക്; ബിഎസ്എന്‍എല്‍ അടക്കമുള്ള സ്ഥാപനങ്ങളെ തൂക്കിവില്‍ക്കേണ്ട അവസ്ഥയിലാക്കി

തിരുവനന്തപുരം: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാവില്‍പ്പനയാണ് കേന്ദ്ര ബജറ്റിലൂടെ വരാന്‍പോകുന്നതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്.

ബിഎസ്എന്‍എല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തൂക്കിവില്‍ക്കേണ്ട അവസ്ഥയിലാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആശങ്കയും പ്രതീക്ഷയും പങ്കുവച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ സര്‍വകാല റെക്കോഡിലാണ്. കണക്കിലെ കസര്‍ത്തുകൊണ്ട് വസ്തുത മറച്ചുവയ്ക്കാനാകില്ല. നോട്ട് നിരോധനമടക്കമുള്ള വികല സാമ്പത്തികനയങ്ങള്‍ ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു. ഇതാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. തകര്‍ന്ന കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ബജറ്റില്‍ എന്ത് പ്രഖ്യാപനമുണ്ടാകും എന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

കാര്‍ഷികമേഖലയോടുള്ള പ്രതിബദ്ധത പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്നതില്‍ ഒതുക്കുമോയെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു. കടം എഴുതിത്തള്ളല്‍, താങ്ങുവില ഉയര്‍ത്തല്‍, കൂടുതല്‍ വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സഹായമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോ എന്നതാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആകാംക്ഷ.

പുനര്‍നിര്‍മാണത്തിനായി വായ്പാപരിധി നാലര ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. വായ്പയെടുക്കാന്‍ അനുവദിച്ച തുകയില്‍ ആറായിരം കോടി കുറയ്ക്കുകയുംചെയ്തു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് എടുക്കുന്ന വിദേശവായ്പ അധികവായ്പയായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ നേരിട്ട മറ്റ് സംസ്ഥാനങ്ങളും മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അംഗീകരിച്ച ആവശ്യമാണിത്. എന്നാല്‍, ധനമന്ത്രിമാരുമായുള്ള ബജറ്റ് കൂടിച്ചേരലില്‍ പക്ഷേ, നിലവിലെ കേന്ദ്ര ധനമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല.

ദേശീയപാത വികസനത്തില്‍ പ്രത്യേക പരിഗണന, എയിംസ്, സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഭാവി എന്നിങ്ങനെ വര്‍ഷങ്ങളായി സംസ്ഥാനം ഉയര്‍ത്തുന്ന ആവശ്യങ്ങളുണ്ട്.

എഫ്എസിടിയുടെ 500 ഏക്കര്‍ വിലയ്ക്ക് വാങ്ങാന്‍ സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നു. ലഭിക്കുന്ന പണം അതിന്റെ വികസനത്തിനായിത്തന്നെ ഉപയോഗിക്കണം എന്ന ഒറ്റ നിബന്ധനയാണ് മുന്നോട്ടുവച്ചത്. അതില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നും അറിയേണ്ടിയിരിക്കുന്നു. മുന്‍വിധിയോടുകൂടി ബജറ്റിനെ സമീപിക്കുന്നില്ലെന്നും ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel