ഹമീദ്‌ അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി റോയുടെ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്; സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് അപകടത്തിലാക്കി

മുന്‍ ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. ഹാമിദ് അന്‍സാരി ഇറാനില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ‘റോ’യുടെ സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്ന ആരോപണമാണ് അന്‍സാരിക്കെതിരെ മുന്‍ ഉദ്യോഗസ്ഥന്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഈ കാര്യം ഉന്നയിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് 1990- 92 ല്‍ ടെഹ്‌റാനില്‍ റോ ഓഫിസറായിരുന്ന സൂദ്. കശ്മീരിലെ യുവാക്കള്‍ക്കു ഭീകരപ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് സഹായം ലഭിക്കുന്നതു റോ നിരീക്ഷിച്ചുവരുന്ന കാര്യം അന്‍സാരിയില്‍നിന്ന് ഇറാന്‍ അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് അതു പ്രയോജനപ്പെടുത്തിയെന്നുമാണ് സൂദിന്റെ വെളിപ്പെടുത്തല്‍.

ഇക്കാര്യം പുറത്തറിഞ്ഞതുമൂലം ഇറാനിലെ റോ സംവിധാനം തകരാറിലായെന്നും സൂദ് കുറ്റപ്പെടുത്തി. മാത്രമല്ല, ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് തട്ടിക്കൊണ്ടുപോയപ്പോഴും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അന്ന് സ്ഥാനപതിയായിരുന്ന അന്‍സാരി ശ്രമിച്ചില്ലെന്നും സൂദ് ആരോപിക്കുന്നു.

ഐബി അഡീഷനല്‍ സെക്രട്ടറി ആയിരുന്ന രത്തന്‍ സെയ്ഗളും അന്‍സാരിയും ചേര്‍ന്ന് റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ത്തെന്നും ഇതിന് പുറമെ സെയ്ഗള്‍ പിന്നീട് സുപ്രധാന രേഖകള്‍ സിഐഎയ്ക്ക് കൈമാറിയപ്പോഴും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ രാജിവച്ചു പോകാന്‍ അനുവദിച്ചെന്നും ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസമാക്കിയെന്നും സൂദ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here