കോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. തലക്കേറ്റ ക്ഷതവും തലയോട്ടിയിലെ പൊട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.കോട്ടയം തൃക്കൊടിത്താനം പടിഞ്ഞാറെ പറമ്പിൽ പൊന്നമ്മയാണ് മരിച്ചത്.
തലയോട്ടിയുടെ പിന്നിൽ ഒരു ഭാഗം അടർന്ന നിലയിലായിരുന്നു. തലക്കേറ്റ ക്ഷതവും തലയോട്ടിയിലെ പൊട്ടലുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇത് കൊലപാതകമാണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ്.
കോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ ക്യാൻസർ വാർഡിന് സമീപത്തെ കാട്ടിൽ ശനിയാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ മാറിക്കിടന്നിരുന്നത് ബല പ്രയോഗത്തിന്റെ ലക്ഷണമായാണ് പൊലീസ് കരുതുന്നത്.
എന്നാൽ മൃതദ്ദേഹം അഴുകിയതിനാൽ ഇത്തരത്തിലുള്ള പാടുകൾ ഒന്നും തന്നെ ശരീരത്തിൽ കാണാനായില്ല. മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരികരിക്കാൻ മൃതദേഹത്തിൽ നിന്ന് ശേഖരിച്ച നഖവും മുടിയും കൂടാതെ ആന്തരിക അവയവങ്ങളും, ശരീര സ്രവങ്ങളും പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഡിഎൻഎ പരിശോധനയ്ക്കായി പൊന്നമ്മയുടെ ബന്ധുക്കളിൽ നിന്ന് ശരീര സ്രവങ്ങളും ഇന്ന് ശേഖരിച്ചു. പരിശോധന ഫലത്തിന് ശേഷം സ്ഥിരീകരണമുണ്ടായാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അതേ സമയം മോഷണത്തിനിടെയുള്ള കൊലപാതമാണെന്ന പ്രാഥമിക നിഗമനത്തിൽ അൻപതോളം പേരെ ചോദ്യം ചെയ്തു. രണ്ടു പേർ നിരീക്ഷണത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here