പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് ഇന്ന്. വധശിക്ഷയക്കെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ വൈകുന്നേരം ആറ് മുപ്പതിന് ഹേഗിലെ കോടതി വിധി പറയുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തില്‍ നിര്‍ണ്ണായകമാണ് കേസ്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സംഘര്‍ഷാവസ്ഥയിലുള്ള ഇന്ത്യ-പാക്ക് ബന്ധത്തില്‍ നിര്‍ണ്ണായകമാണ് കുല്‍ഭൂഷണ്‍ ജാദവ് കേസ് വിധി.അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് അബ്ദുള്‍ഖ്വവി അഹമ്മദ് യൂസഫ് ഇന്ത്യന്‍ സമയം വൈകുന്നേരം ആറ് മുപ്പതിന് ഹേഗിലെ കോടതി മുറിയില്‍ വിധിന്യായം വായിക്കും. നാവികസേനയില്‍ നിന്നും വിരമിച്ച ശേഷം കച്ചവടം നടത്തുകയായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് 3ന് അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാന്‍ പിടികൂടി. ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് കുപ്രസിദ്ധമായ പാക്കിസ്ഥാനിലെ സൈനീക കോടതിയില്‍ രഹസ്യ വിചാരണയ്ക്ക് വിധേയനാക്കി വധശിക്ഷ വിധിച്ചു.
2017 ഏപ്രില്‍ വിധിച്ച വധശിഷ ഇന്ത്യയില്‍ ഏറെ കോളിളക്കമുണ്ടാക്കി.ഇതേ തുടര്‍ന്ന് അതേ വര്‍ഷം മെയ് എട്ടിന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നിയമസഹായം നല്‍കാനുള്ള ഇന്ത്യയുടെ അവകാശം പോലും പാക്കിസ്ഥാന്‍ നിഷേധിച്ചുവെന്ന് സമര്‍ത്ഥിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.പാക്ക് സൈനീക കോടതിയിലെ രഹസ്യവിചാരണ നീതിപൂര്‍വ്വമല്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വ വാദിച്ചു.
കുല്‍ഭൂഷണ്‍ കുറ്റം സമ്മതിച്ചുവെന്ന രീതിയിലുള്ള വീഡിയോ പാക്കിസ്ഥാന്‍ പ്രദര്‍ശിപ്പിച്ചതിനേയും ഇന്ത്യ വാദത്തിനിടയില്‍ ചോദ്യം ചെയ്തു.അന്താരാഷ്ട്ര സമര്‍ദങ്ങള്‍ക്കൊടുവില്‍ 2017 ഡിസംബറില്‍ കുല്‍ഭൂഷനെ കാണാന്‍ അമ്മയേയും സഹോദരിയേയും പാക്കിസ്ഥാന്‍ അനുവദിച്ചു. കുല്‍ഭൂഷന്റെ വധശിഷ റദ് ചെയ്ത് സ്വതന്ത്രനാക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here