യൂണിവേഴ്‌സിറ്റി കോളേജ് കാഴ്ചബംഗ്ലാവാക്കണോ? വിദ്യാര്‍ഥിരാഷ്ട്രീയം വേണ്ടേ? യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തില്‍ ഇടപെട്ട് കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ‘ദേശാഭിമാനി’യിലെ ‘നേര്‍വഴി’ പംക്തിയിലെഴുതിയ ലേഖനം:

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖില്‍ ചന്ദ്രന് കത്തിക്കുത്തും മര്‍ദനവും സ്വന്തം സംഘടനയുടെ യൂണിറ്റ് നേതാക്കളില്‍ ഏതാനുംപേരില്‍നിന്ന് ഏല്‍ക്കേണ്ടിവന്നത് ഏറ്റവും ദൗര്‍ഭാഗ്യകരവും അപലപനീയവുമായ സംഭവമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അഖിലിനെയും മകനെ പരിചരിക്കുന്ന അച്ഛന്‍ ചന്ദ്രനെയും എം എ ബേബി ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്കൊപ്പം ഞാന്‍ കണ്ടിരുന്നു.

യൂണിറ്റ് ഭാരവാഹികള്‍ അടക്കം ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത ഹീനകൃത്യമാണെന്നും അതിനെ സിപിഐ എം ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. അക്രമം കാട്ടിയവര്‍ക്കെതിരെ ശക്തമായ നിയമഭരണപൊലീസ് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുപ്രകാരം അറസ്റ്റും അനന്തരനടപടികളും തുടരുകയാണ്.

യൂണിവേഴ്‌സിറ്റി കോളേജിലെ രാഷ്ട്രീയേതരസംഭവത്തെ ദുരുപയോഗിച്ച് തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ പുരോഗമനവിരുദ്ധ രാഷ്ട്രീയം ബലപ്പെടുത്താനുള്ള തീവ്രയജ്ഞത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയസംഘടനകളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുമാണ്. സിപിഐ എമ്മിനെയും എസ്എഫ്‌ഐയെയും തളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തെ മറയാക്കി ഇവിടത്തെ ഒരുവിഭാഗം അച്ചടി ദൃശ്യമാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളടക്കം സൃഷ്ടിക്കുകയാണ്.

ചന്ദ്രനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നതും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഉച്ചകോടി നടത്തിയതുമെല്ലാം അപ്രധാനവും യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട തുടര്‍വാര്‍ത്തകള്‍ ലീഡാക്കുകയുംചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുഘട്ടംമുതല്‍ സംസ്ഥാനത്ത് ശക്തമായി വരുന്ന കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമജ്വരം കത്തിപ്പടരാനുള്ള അവസരമാക്കി ഇതിനെ മാറ്റിയിരിക്കുന്നു. വ്യാജലീഡ് വാര്‍ത്തകള്‍ മാത്രമല്ല, ദിശാബോധമില്ലാത്ത ആശയങ്ങളുമായുള്ള മുഖപ്രസംഗങ്ങളും സുലഭമാണ്.

എസ്എഫ്‌ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടമായെന്നും അതിന് തെളിവാണ് യൂണിവേഴ്‌സിറ്റി കോളേജ് സംഭവമെന്നും മുഖപ്രസംഗത്തിലൂടെ ‘മനോരമ’ സമര്‍ഥിക്കാന്‍ ശ്രമിച്ചു. സംഘടനയുടെ നയപരിപാടികള്‍ക്കും പ്രവര്‍ത്തനശൈലിക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ സംഘടനയില്‍നിന്ന്ി പുറത്താക്കുകയും യൂണിറ്റ് തന്നെ പിരിച്ചുവിടുകയുംചെയ്ത് എസ്എഫ്‌ഐ നേതൃത്വം മാതൃകാപരവും ധീരവുമായ സംഘടനാനടപടി സ്വീകരിച്ചു.

തമ്മിലടി, കത്തിക്കുത്ത്, കൊലപാതകം തുടങ്ങിയവ സ്വന്തം സംഘടനകളിലെ പ്രവര്‍ത്തകര്‍തമ്മില്‍ നടത്തിയിട്ടുള്ള സംഘടനകളാണ് കെഎസ്യു ഉള്‍പ്പെടെയുള്ളവ. അന്നൊന്നും ആ സംഘടനകളുടെ നേതൃത്വത്തിന് തോന്നാത്ത അച്ചടക്കനടപടിയാണ് എസ്എഫ്‌ഐ സ്വീകരിച്ചത്. അത് കാണാതെ എസ്എഫ്‌ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടപ്പെട്ടെന്ന് സ്ഥാപിക്കാന്‍നോക്കുന്നത് പുതുതലമുറ പുരോഗമനപക്ഷത്ത് കാലുറപ്പിക്കുന്നത് തടയാനാണ്.

ലോകസകലഭാതെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ആര്‍എസ്എസ് നയിക്കുന്ന ബിജെപിയും കേരളത്തില്‍ മുസ്ലിംലീഗ് ഉള്‍പ്പെടുന്ന യുഡിഎഫും വലിയ വിജയം നേടി. ബംഗാളിനും ത്രിപുരയ്ക്കുംപിന്നാലെ ഇവിടെയും ചെങ്കൊടിപ്രസ്ഥാനത്തെ തകര്‍ക്കുമെന്നും അതിനായി നിലമൊരുക്കുമെന്നതടക്കമുള്ള ശത്രുവര്‍ഗപ്രഖ്യാപനം ശക്തമായി. ഇതിന് ബോധപൂര്‍വമായും അല്ലാതെയും ഇന്ധനം പകരുകയാണ് ഒരുവിഭാഗം മാധ്യമങ്ങള്‍.

കേരളത്തിന്റെ സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കം
എല്‍ഡിഎഫിനെയും വിശിഷ്യാ, സിപിഐ എമ്മിനെയും ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുകയാണ്. ഇക്കൂട്ടര്‍ക്ക് വീണുകിട്ടിയ അവസരമായി യൂണിവേഴ്‌സിറ്റി കോളേജിലെ അനിഷ്ടസംഭവത്തെ കൊണ്ടാടുകയാണ്. ലോക്മ സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ജയിക്കുകയും എല്‍ഡിഎഫ് പരാജയപ്പെടുകയും ചെയ്തതോടെ എല്‍ഡിഎഫിന് ഭാവിയില്ലെന്ന് പ്രചരിപ്പിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതായി സംസ്ഥാനത്തെ 13 ജില്ലയിലെ 44 വാര്‍ഡിലായി നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലം. 44 ല്‍ 22 സീറ്റ് എല്‍ഡിഎഫിന് ജനങ്ങള്‍ സമ്മാനിച്ചു. അതുപോലെ കഴിഞ്ഞതവണ കെഎസ്യു മുഴുവന്‍ സീറ്റും കരസ്ഥമാക്കിയ എറണാകുളത്തെ സ്വയംഭരണ കലാലയമായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഇക്കുറി എസ്എഫ്‌ഐ എല്ലാ സീറ്റിലും ജയിച്ചു.

ലോകസണാഭാ തെരഞ്ഞെടുപ്പുഫലമല്ല, കോളേജ് യൂണിയന്‍ മുതല്‍ നിയമസഭാതെരഞ്ഞെടുപ്പുകളില്‍വരെ ഉണ്ടാകാന്‍ പോകുന്നതെന്നുകണ്ട് കേരളത്തിന്റെ സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കത്തിലാണ് വര്‍ഗീയ മുതലാളിത്തശക്തികള്‍. അവര്‍ക്കുവേണ്ടിയുള്ള ഏജന്‍സികള്‍ ഏറ്റ ക്വട്ടേഷന്‍ സംഘമായി ഒരുസംഘം മാധ്യമങ്ങള്‍ മാറിയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മാധ്യമ സാമൂഹ്യപ്രവര്‍ത്തകനായ ബി ആര്‍ പി ഭാസ്‌കര്‍ സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും കടന്നാക്രമിച്ചും വസ്തുതാവിരുദ്ധമായി പല കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എ കെ ജി സെന്ററില്‍നിന്നിറങ്ങി യൂണിവേഴ്‌സിറ്റി കോളേജിലെ ക്ലാസ് മുറിയിലെത്തി കോടിയേരി ബാലകൃഷ്ണന്‍ ‘താണ്ഡവമാടി’യതായി അദ്ദേഹം കുറിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് പൂട്ടി പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജന്‍ഡയിലായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍. അതിനെതിരെ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായ മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. സമരംചെയ്ത വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ കയറി പൊലീസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോള്‍ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലില്‍ ഞാനും ടി ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു.

വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ട് അത് തടയാന്‍ ഇടപെടാതിരിക്കലാണോ മനുഷ്യാവകാശസംരക്ഷണം? അന്ന് പൊലീസ് വേട്ടയ്‌ക്കെതിരെ ഇടപെടല്‍ നടത്തിയത് എങ്ങനെയാണ് താണ്ഡവമായി മാറുന്നത്? യൂണിവേഴ്‌സിറ്റി കോളേജ് അടച്ചുപൂട്ടാന്‍ ഉമ്മന്‍ചാണ്ടി ആന്റണി സര്‍ക്കാരുകള്‍ക്ക് കൂട്ടുനില്‍ക്കണമായിരുന്നോ എന്നാണോ?

‘കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയല്ല, പാര്‍ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പോഷകസംഘടനയാണ്’ എന്നാണ് ബി ആര്‍ പിയുടെ മറ്റൊരു നിഗമനം. എസ്എഫ്‌ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്നനിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. സിപിഐ എമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്‌ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകള്‍ ഒന്നും പാര്‍ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജനസംഘടനകളാണ്.

വിദ്യാര്‍ഥിജീവിത കാലഘട്ടത്തില്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്നതാണ് സിപിഐ എം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാര്‍ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഐ എമ്മിനുള്ളത്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് എസ്എഫ്‌ഐ നേതൃത്വം. എസ്എഫ്‌ഐ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികള്‍ സ്വന്തം പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ഇദ്ദേഹത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് ബോധ്യമാകുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് ഇന്നും കേരളത്തിലെ ഏറ്റവും അഭിമാനകലാലയങ്ങളില്‍ ഒന്നാണ്. ഏറ്റവും ഉയര്‍ന്ന മെറിറ്റുള്ളവര്‍ക്ക് പ്രവേശനം കിട്ടുന്ന വിദ്യാഭ്യാസസ്ഥാപനമാണ്. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ആക്ഷേപങ്ങളും പരാതികളും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുകയും നീതിപൂര്‍വകമായി ബന്ധപ്പെട്ട സംവിധാനങ്ങളിലൂടെ അന്വേഷിക്കുകയുംചെയ്യും. എന്നാല്‍, ഈ വിഷയത്തിന്റെ മറവില്‍ ഈ കോളേജിന് സല്‍പ്പേരില്ലെന്നും കോളേജ് പൂട്ടി മ്യൂസിയം (കാഴ്ചബംഗ്ലാവ്) ആക്കണമെന്നുമുള്ള ‘മ’ മാധ്യമങ്ങളുടെ നിര്‍ദേശം അങ്ങേയറ്റം ദേശവിരുദ്ധമാണ്.

കലാലയത്തില്‍ അക്രമം നടക്കുന്നതിനാല്‍ വിദ്യാര്‍ഥിരാഷ്ട്രീയം പാടില്ലെന്നാണ് ഉയരുന്ന വാദം. വിദ്യാര്‍ഥിരാഷ്ട്രീയത്തിന് അതിരുകള്‍ വേണമെന്നതില്‍ യോജിപ്പുണ്ട്. അനാശാസ്യസംഭവങ്ങള്‍ ഇല്ലാതാകണം. 18 വയസ്സ് തികഞ്ഞ യുവാക്കള്‍ പഠിക്കുന്ന കോളേജില്‍ വിദ്യാര്‍ഥിസംഘടനാ രാഷ്ട്രീയം മഹാപരാധമാണെന്ന് ചിന്തിക്കുന്ന മാധ്യമങ്ങള്‍തന്നെ, എന്തിനാണ് യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെമറവില്‍ കെഎസ്യു, എബിവിപി, എസ്ഡിപിഐയുടെ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന അക്രമസമരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത്.

കേരളത്തില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ കത്തിക്കുത്തും കൊലയുമുണ്ടായത് മനോരമാദികള്‍ പിന്തുണച്ച വിമോചനസമരത്തോടുകൂടിയാണെന്ന വസ്തുത മറക്കണ്ട. ഏറ്റവും കൂടുതല്‍ അക്രമത്തിന് ഇരയായതും വിദ്യാര്‍ഥിപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായതും എസ്എഫ്‌ഐക്കാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 33 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതിന്റെപേരില്‍ ഏതെങ്കിലും കലാലയം അടച്ചുപൂട്ടിയോ?

ഏറ്റവും കൂടുതല്‍ അക്രമത്തിന് ഇരയായതും വിദ്യാര്‍ഥിപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായതും എസ്എഫ്‌ഐക്കാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 33 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതിന്റെപേരില്‍ ഏതെങ്കിലും കലാലയം അടച്ചുപൂട്ടിയോ? മട്ടന്നൂര്‍ കോളേജിലെ മാഗസിന്‍ എഡിറ്റര്‍ ബഷീറിനെ വിറകുകൊണ്ട് കെഎസ്യുക്കാര്‍ അടിച്ചുകൊന്നു. പന്തളം എന്‍എസ്എസ് കോളേജിലെ ഭുവനേശ്വരനെ കെഎസ്യുക്കാര്‍ കശാപ്പ് ചെയ്തു. പട്ടാമ്പി കോളേജില്‍ സെയ്താലിയെയും കൊല്ലം ശ്രീനാരായണ കോളേജില്‍ ശ്രീകുമാറിനെയും എബിവിപിക്കാര്‍ കൊലപ്പെടുത്തി. മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ അരുംകൊല ചെയ്തത് മുസ്ലിം തീവ്രവാദി സംഘടനയാണ്.

കലാലയങ്ങളിലെ അക്രമത്തിനെതിരെ മനഃസാക്ഷി ഉണര്‍ത്തുന്നതിന് ആര് ഇടപെടുന്നതും നല്ലതുതന്നെ. പക്ഷേ, അക്രമരാഷ്ട്രീയത്തിന്റെ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ആര്‍എസ്എസ് എസ്ഡിപിഐയും അവരുടെ വിദ്യാര്‍ഥിസംഘടനകളും കോണ്‍ഗ്രസും അവരുടെ വിദ്യാര്‍ഥി സംഘടനയായ കെഎസ്യുവുമാണ്. അക്കാര്യം ആര്‍ക്കും മറച്ചുവയ്ക്കാവുന്നതല്ല. തമ്മില്‍തല്ലി സംഘടനാപ്രവര്‍ത്തകരുടെ കുടല്‍മാല പുറത്തെടുത്ത കെഎസ്യു ആക്രമണമുണ്ട്.

ധനുവച്ചപുരം കോളേജില്‍ ഒരാഴ്ച മുമ്പ് എസ്എഫ്‌ഐ പ്രവര്‍ത്തകയായ പ്രീജയുടെ തല തല്ലിക്കീറിയത് എബിവിപിക്കാരാണ്. പക്ഷേ, ദേശാഭിമാനി, കൈരളി എന്നിവയിലൊഴികെ ഒരു മാധ്യമത്തിലും ഇത് വാര്‍ത്തയായില്ല. അപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ മറവില്‍ ‘കലാലയ അക്രമത്തി’ന്റെ പേരില്‍ ചില കേന്ദ്രങ്ങളൊഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് വ്യക്തം. എസ്എഫ്‌ഐയെ ഇല്ലാതാക്കിയാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ കൊടിപാറിക്കുന്നത് ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും വിദ്യാര്‍ഥി സംഘടനകളാകും.

നുണ ബോംബുകള്‍

ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തിലാണ്, യൂണിവേഴ്‌സിറ്റി കോളേജില്‍ ‘ചാപ്പകുത്ത്’ അക്രമം പ്രചരിപ്പിച്ച് യുഡിഎഫ് വോട്ടുപിടിച്ചത്. കെഎസ്യു പ്രവര്‍ത്തകനായ നിഷാദിന്റെ പുറത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാര്‍ഥികള്‍ കത്തികൊണ്ട് എസ്എഫ്‌ഐ കോറിയിട്ടു എന്ന ആരോപണം മനോരമ, മാതൃഭൂമി തുടങ്ങിയവ പ്രചാരണമാക്കി കോളിളക്കം സൃഷ്ടിച്ചു. എന്നാല്‍, നിലമേലെ ഒരു ബേക്കറിയില്‍വച്ച് നിഷാദിന്റെ പുറം മരവിപ്പിച്ചശേഷം സൂചികൊണ്ട് കെഎസ്യുക്കാര്‍തന്നെ വരച്ചതാണെന്നും തുടര്‍നാടകത്തില്‍ അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി അടക്കം പങ്കാളിയാണെന്നും പിന്നീട് തെളിഞ്ഞു. അതുപോലുള്ള നുണ ബോംബുകള്‍ ഇപ്പോള്‍ മനോരമ മാതൃഭൂമിയാദികള്‍ പടച്ചുവിടുന്നുണ്ട്.

സര്‍വകലാശാല യുവജനോത്സവ രജിസ്‌ട്രേഷന്‍ ഫോറത്തെ യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസാക്കുന്ന മറിമായമാണ് മാതൃഭൂമി നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് പോലുള്ള സര്‍ക്കാര്‍ കലാലയങ്ങളെ തകര്‍ക്കാനും കോര്‍പറേറ്റുകളുടെ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ഇടം നല്‍കാനുമുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം. യൂണിവേഴ്‌സിറ്റി കോളേജിലെ അനിഷ്ടസംഭവത്തേക്കാള്‍ ഗൗരവം നിറഞ്ഞ നിരവധി പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസമേഖലയെ ബാധിക്കുന്നുണ്ട്.

രാഷ്ട്രീയത്തിലെന്നപോലെ വിദ്യാഭ്യാസത്തില്‍നിന്നും മതത്തെ പൂര്‍ണമായി മാറ്റിനിര്‍ത്തണം. ഹൈന്ദവമോ ഇസ്ലാമികമോ ക്രിസ്തീയമോ മറ്റേതെങ്കിലും മതത്തിന്റെയോ ആയ സംസ്‌കാരത്തിന്റെ ഭാഷയെന്ന നിലയ്ക്ക് സംസ്‌കൃതമോ അറബിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാനും പഠിപ്പിക്കാനുമാകണം. എന്നാല്‍, ഇന്ത്യന്‍ സംസ്‌കാരത്തിന്റെഭാഗമായുള്ള സംസ്‌കൃതഭാഷയെ സവര്‍ണ ഹിന്ദു സംസ്‌കാരത്തിന്റെ ഉല്‍പ്പന്നമായ ഭാഷയെന്നനിലയില്‍ പഠിപ്പിക്കാനാണ് മോഡി സര്‍ക്കാര്‍ ഇറങ്ങുന്നത്.

ഇത്തരം അപകടങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയും ചിന്തയുമാണ് ഉണ്ടാകേണ്ടത്. അതെല്ലാം ഒഴിവാക്കിയാണ് വലിയ വാര്‍ത്തയാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഭവം, കമ്യൂണിസ്റ്റ് വിരുദ്ധര്‍ കൊണ്ടാടുന്നത്. കോളേജിന്റെ സല്‍പ്പേരിന് കോട്ടംതട്ടുന്ന ഒന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന്‌റ ഉണ്ടാകരുത്. എന്നാല്‍, യൂണിവേഴ്‌സിറ്റി കോളേജിന് ‘സല്‍പ്പേര്’ ഇല്ലെന്നും അവിടെ എന്തും നടക്കുമെന്നും അതിനാല്‍ വിദ്യാര്‍ഥിരാഷ്ട്രീയം വേണ്ടെന്നും യൂണിവേഴ്‌സിറ്റി കോളേജ് കാഴ്ചബംഗ്ലാവ് ആക്കണമെന്നുമുള്ള അസംബന്ധം തള്ളാന്‍ പ്രബുദ്ധ കേരളജനത മുന്നോട്ടുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News