വിയ്യൂര്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ സന്ദര്‍ശനം. തടവുകാരെ മര്‍ദ്ദിച്ച മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. അസി.പ്രിസണ്‍ ഓഫീസര്‍മാരായ ജെ.ഷമീര്‍, മണികണ്ഠന്‍, കെ.റിയാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 38 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവും കിട്ടി.38 പേരെയും ജില്ല മാറി, ഇതര ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്.
രാവിലെ പത്തരയോടെ ജയിലിലെത്തിയ ഡി.ജി.പി ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനെയും വിളിച്ചു വരുത്തിയായിരുന്നു ജയിലില്‍ പരിശോധന നടത്തിയത്. തടവുകാരില്‍ നിന്നും നേരിട്ട് ഡി.ജി.പി പരാതി കേട്ടു. ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നുവെന്ന് തടവുകാര്‍ പരാതിപ്പെട്ടു. നിരവധിപേര്‍ പരാതി പറഞ്ഞതോടെ ഓരോരുത്തരില്‍ നിന്നും പ്രത്യേകമായി പരാതി കേള്‍ക്കുകയും ജയില്‍ ഡോക്ടറെ വിളിച്ച് തടവുകാരെ പരിശോധന നടത്തിയതില്‍ മര്‍ദ്ദിക്കുന്നതായി വ്യക്തമാവുകയും ചെയ്തു.
ഇതേതുടര്‍ന്ന് വെല്‍ഫെയര്‍ ഓഫീസര്‍മാരില്‍ നിന്നും ജയില്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമായിരുന്നു ഡി.ജി.പിയുടെ കൂട്ട നടപടി. വിയ്യൂര്‍ ജയിലില്‍ മുമ്പ് അസി.സൂപ്രണ്ടായിരുന്ന അജേഷിനെതിരെയും തടവുകാര്‍ പരാതിപ്പെട്ടിരുന്നു. ഇപ്പോള്‍ പൊലീസ് അക്കാദമിയില്‍ എസ്.ഐ ട്രെയിനിങിലായിരുന്ന അജേഷിനോട് ശനിയാഴ്ച തെളിവെടുക്കാന്‍ ജയില്‍ ഡി.ഐ.ജി വിളിച്ചു വരുത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയും സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
പിന്നീട് അതിസുരക്ഷാ ജയില്‍ സന്ദര്‍ശിച്ച് തടവുകാരെയും സന്ദര്‍ശിച്ചു. ഇവിടെയും തടവുകാരുടെ പരാതികള്‍ കേട്ടു. ജയില്‍ നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചതോടൊപ്പം മറ്റ് ജയിലുകളില്‍ നിന്നും വിഭിന്നമായി സുരക്ഷാ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതാണെന്നും അറിയിച്ചു. ഉച്ചക്ക് 2 ഓടെയാണ് ഋഷിരാജ് സിങ്ങ് ജയിലില്‍ നിന്നും മടങ്ങിയത്. നേരത്തെ മൊബൈല്‍ ഫോണുകളും, കഞ്ചാവും ആയുധങ്ങളടക്കമുള്ളവയും പിടിച്ചെടുത്ത പുലര്‍കാലത്തെ അപ്രതീക്ഷിത പരിശോധനക്ക് ശേഷം ജയിലില്‍ നിയമവിരുദ്ധ നടപടികളുണ്ടായാല്‍ ജീവനക്കാര്‍ക്ക് നേരെ നടപടിയുണ്ടാവുമെന്നും തന്റെ സന്ദര്‍ശനം ഏത് സമയത്തും ഉണ്ടാവുമെന്നും അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here