‘രമ്യ ഹരിദാസിന്റെ കാര്‍ ചര്‍ച്ച ചെയ്യുന്നവര്‍ ഇത് കൂടി അറിയണം’; മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു

കടം മൂലം സിപിഐഎം ന്റെ ഒരു മുന്‍ എം.പി കാര്‍ വില്‍ക്കുന്നു. ഡ്രൈവറെ വെയ്ക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ മറ്റൊരു മുന്‍ എം.പി ഡ്രൈവിംങ്ങ് പഠിക്കുന്നു .കാറിന്റെ പിരിവുകാലത്ത് കാറിലേക്ക് തന്നെ വരാം. രമ്യ ഹരിദാസിന്റെ കാര്‍ ചര്‍ച്ച ചെയ്യുന്നവര്‍ ഇത് കൂടി അറിയണം . മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് ക്യഷ്്ണയുടെ കുറിപ്പ് ചര്‍ച്ചയാവുന്നു.

കുറച്ചുദിവസം മുന്‍പ് ഒരു കാര്യത്തിന്റെ ക്ലാരിഫിക്കേഷന് എംബി രാജേഷിനെ ഒന്ന് വിളിക്കേണ്ടി വന്നു. എങ്ങനെയുണ്ട് എംപി അല്ലാത്ത ജീവിതം എന്നചോദ്യത്തിന് ‘നമുക്ക് തിരക്കൊഴിഞ്ഞ കാലമില്ലല്ലോ,പണ്ടത്തേതില്‍ തിരക്കാ ഇപ്പൊ, നീ ഒരു കാര്യം ചെയ്യൂ വൈകിട്ട് വിളിക്കു എന്റെ ആശാന്‍ വന്നു, അയാള്‍ക്കും എനിക്കും ഒരു മണിക്കൂറേ ഒഴിവുള്ളൂ’ എന്നുംപറഞ്ഞ് ഠപ്പേ ന്നു ഫോണ്‍ വച്ചു.എന്നാലും ഏതാ ഈ ആശാന്‍ എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല.

എനിക്ക് കേട്ടത് തെറ്റിയതാവും അല്ലെങ്കില്‍ ഏന്തെങ്കിലും പാര്‍ട്ടിക്കാരനാകും എന്ന് കരുതി. വൈകിട്ട് വീണ്ടും വിളിച്ചു വിഷയവും ലോകകാര്യവും ഒക്കെ സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ആരാ ആശാനേ രാവിലെ പറഞ്ഞ ആശാന്‍.’ഏത് ആശാന്‍, ഞാന്‍ അങ്ങനെ എപ്പോ പറഞ്ഞു?’ ഒരു ചെറു ചിരിയോടെ ഒരു ഒരുളല്‍ ശ്രമം ഒക്കെ നടത്തി നമ്മുടെ ആശാന്‍.

ഞാനുണ്ടോ വിടുന്നു ,’ഇതിലെന്തോ കള്ളത്തരമുണ്ട് ,മര്യാദയ്ക്ക് പറഞ്ഞോ ഇല്ലെങ്കില്‍ ഞാന്‍ ആശാനെ കണ്ടെത്താന്‍ ആളെ ഇറക്കും’ എന്ന ഭീഷണിക്കു വഴങ്ങിയിട്ടോ എന്തോ ചെറിയ ചമ്മലോടെ അദ്ദേഹം ആ രഹസ്യത്തിന്റെ ചുരുളഴിച്ചു. ‘എടാ നിനക്കറിയാമല്ലോ സാമ്പത്തിക ഭദ്രതയുടെ കാര്യത്തില്‍ ഞാന്‍ ഇത്തിരി പിന്നിലാണെന്ന്, ഇനി ഒരു ഡ്രൈവറെ വച്ച് മുന്നോട്ടു പോകാനാവില്ല, ബൈക്ക് ഇനി വഴങ്ങുമെന്നും തോന്നുന്നില്ല. അതുകൊണ്ട് ഞാന്‍ ഡ്രൈവിംഗ് പഠനം അങ്ങ് തുടങ്ങി ഒന്നുമല്ലെങ്കിലും ടൗണില്‍ വരെ ആരെയും ആശ്രയിക്കാതെ പോകാമല്ലോ’
എന്തോ കുറ്റം ചെയ്ത കുട്ടിയുടെ കുമ്പസാരംപോലെയുള്ള നിങ്ങളുടെ വര്‍ത്തമാനം കേട്ടപ്പോള്‍ എന്റെ എംബിആറേ നിങ്ങളെന്റെ മുന്നിലുണ്ടായിരുന്നെങ്കില്‍ നിങ്ങളെ ഞാനൊന്നു കെട്ടിപ്പിടിച്ചേനേ.

ഇതിലെന്താ ഇത്ര കാര്യമെന്ന് പുച്ഛിക്കാന്‍ വരട്ടെ, ഞാന്‍ ജീവിക്കുന്ന ഇംഗ്ലണ്ടില്‍ ഇതൊരു സംഭവമേ ആകില്ല. ഇവിടെ മന്ത്രിയും എംപിയും ഒക്കെ സ്വന്തമായി കാറോടിച്ചാണ് നടക്കുന്നത്. നാട്ടിലാണെങ്കില്‍ മുന്‍പ് ഡ്രൈവ് ചെയ്തിരുന്ന ആളുകള്‍ ഒരു പക്ഷെ എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ വിട്ടതിനുശേഷം ഡ്രൈവ് ചെയ്തിട്ടുണ്ടാകാം, അതും അപൂര്‍വ്വത്തില്‍ അപൂര്‍വമാണ്. എന്നാല്‍ രാജേഷിനെ പ്പോലെ (എംബിആറിന്റെ പഴയ ഡ്രൈവറുടെ പേരും രാജേഷ് എന്ന് തന്നെയാണ്)നല്ല ഒരു ചെറുപ്പക്കാരനെ മാസാമാസം ശമ്പളം കൊടുക്കാന്‍ ശേഷിയില്ലാതെ ഒഴിവാക്കി സ്വയം ഡ്രൈവ് ചെയ്യാന്‍ തീരുമാനിക്കുക എന്നത് തന്നെ എനിക്ക് വലിയ കാര്യമായാണ് തോന്നുന്നത്.

ഇത് നിങ്ങള്‍ക്കേ കഴിയൂ, നിങ്ങള്‍ക്കെന്ന് പറഞ്ഞാല്‍ ഒരു ഹൃദയ പക്ഷ എംപി ക്ക്. മറ്റൊരാളുടെ അവസ്ഥകൂടി പറഞ്ഞാലേ കാര്‍ കഥ പൂര്‍ണ്ണമാകൂ. എംപി ആയിരുന്നപ്പോഴുള്ള കടം വീട്ടാന്‍ സ്വന്തം വണ്ടി വില്‍ക്കാന്‍ പോകുന്ന ആളെ അറിയുമോ? എനിക്കൊരാളെ അറിയാം പേര് പികെ ബിജു. ഇവര്‍ക്ക് രണ്ടു പേര്‍ക്കും നല്ല കനത്തില്‍ സര്‍ക്കാര്‍ ശമ്പളം കിട്ടിയിരുന്നില്ലേ എന്ന മറു ചോദ്യം വരുമെന്നറിയാം. സിപിഎം എംപി മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ ഒരു വലിയ ശതമാനം പാര്‍ട്ടി ലെവിയായി കൊടുത്തതിനു ശേഷം ചുരുങ്ങി ജീവിക്കുന്നവരാണവര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മറ്റ് അലവന്‍സുകള്‍ വെട്ടിക്കുറച്ചതാണ് ബിജുവിനെപ്പോലെയുള്ളവരെ വെട്ടിലാക്കിയത്.

മറ്റു ചില ആളുകള്‍ കാര്‍ വാങ്ങുന്നതില്‍ എനിക്കൊരു അഭിപ്രായവ്യത്യാസവും ഇല്ലെന്നു കൂടി വ്യക്തമാക്കട്ടെ.ഓഡിറ്റിംഗ് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമുള്ളതാണെന്ന് ആര്‍ക്കാണ് അറിയാത്തത് …!

ഒരു തിരഞ്ഞെടുപ്പ് തോറ്റാല്‍ …ചിലര്‍ പെട്ടെന്ന് വിസ്മൃതിയിലാകും. ചിലര്‍ പൊതുരംഗത്തുനിന്നേ അപ്രത്യക്ഷരാകും. വേറേ ചിലര്‍ അടുത്ത പാര്‍ട്ടി പിടിക്കും . നിങ്ങളെ ഓര്‍ത്തഭിമാനമാണ് സഖാക്കളേ. അഴിമതി നടത്തി സമ്പാദിച്ചുകൂട്ടി എന്ന് പേരുകേള്‍പ്പിക്കാതെ, വീണ്ടും പൂര്‍വാധികം ശക്തമായി ജനങ്ങള്‍ക്കിടയിലേക്ക് ചേര്‍ന്ന്, അവരില്‍ ഒരാളായി അലിഞ്ഞു നില്‍ക്കുന്നതിന് …! നിങ്ങളാവാന്‍ നിങ്ങള്‍ക്കേ കഴിയൂ .നിങ്ങള്‍ക്കു മാത്രം.കാരണം നിങ്ങള്‍ ജനങ്ങളുടെ പക്ഷത്താണ്. ഹൃദയപക്ഷത്താണ് …!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here