കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പി ജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്. നാടകീയ നീക്കങ്ങൾക്ക് വേദിയാകുന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകമാവും.
യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് പദവി കേരള കോണ്‍ഗ്രസിന് കൈമാറാനാണ് കോണ്‍ഗ്രസ് പ്രതിനിധി സണ്ണി പാമ്പാടി രാജിവച്ചത്. തുടർന്ന് ജോസ് കെ മാണി വിഭാഗം അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡന്റ് പദവിയിലേക്ക് നിര്‍ദ്ദേശിച്ച് ധാരണയായെങ്കിലും അപ്രതീക്ഷിത നീക്കത്തിലൂടെ പി.ജെ ജോസഫ്, അജിത്ത് മുതിരമലയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വിപ്പ് നല്‍കി.
വിപ്പ് നല്‍കാനുള്ള അധികാരം ആര്‍ക്കെന്ന കാര്യത്തില്‍ ഇരു വിഭാഗങ്ങളും അവകാശ വാദങ്ങള്‍ തുടരുമ്പോൾ രണ്ട് സ്ഥാനാർത്ഥികളിൽ ആരെ പിന്തുണക്കണമെന്ന ആശയ കുഴപ്പത്തിലാണ് കോൺഗ്രസ്.
22 അംഗ ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസിലെ എട്ടും കേരള കോണ്‍ഗ്രസിന്റെ ആറും അംഗങ്ങൾ ചേര്‍ന്നാണ് നിലവില്‍ ഭരണം. എൽ ഡി എഫിലെ ഏഴും ഒരു സ്വതന്ത്ര അംഗവുമാണ് മറ്റുള്ളവര്‍. ഭരണം നിലനിര്‍ത്താന്‍ ഇരു വിഭാഗങ്ങളുമായി യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ച വിഫലമായതോടെ പല നാടകീയ സംഭവങ്ങൾക്കും കോട്ടയം ജില്ലാ പഞ്ചായത്ത് ഇന്ന് വേദിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here