കൊച്ചിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.മറ്റ് ചില സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കി.വിവിധ വകുപ്പുദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയെത്തുടര്‍ന്നായിരുന്നു നടപടി.
വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന.
തൃക്കാക്കര നഗരസഭാ പരിധിയിൽ നടന്ന പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു.
വൃത്തിഹീനമായ ഭക്ഷണ സാഹചര്യങ്ങളും ഫുഡ് ലൈസൻസ്, ഹെൽത്ത് കാർഡ്, തുടങ്ങിയ ആവശ്യമായ ലൈസൻസുകൾ ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പടമുഗളിലെ ഒരു ബേക്കറിയും ഒലിമുഗളിലെ ഒരു ഹോട്ടലുമാണ് പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.
രണ്ട് സ്ഥാപനങ്ങളിൽ നിന്നായി പതിനായിരം രൂപ പിഴ ഈടാക്കി. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവയ്ക്കെതിരെയാണ് ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭക്ഷണ പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും. ഭക്ഷണം മോശമാണെങ്കിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും.
ആഴ്ചയിൽ മൂന്ന് ദിവസം രാത്രിയിലുള്‍പ്പടെയായിരിക്കും പരിശോധന. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും. റവന്യൂ- ഫുഡ് സേഫ്റ്റി – സിവിൽ സപ്ലൈസ് – ആരോഗ്യ- പോലീസ് വകുപ്പുദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട തദ്ദേശ ഭരണ ജീവനക്കാരും പരിശോധനാ സംഘത്തിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here