മൃതദേഹം നഗ്നമാക്കി, ഉപ്പു വിതറി, കുഴിച്ചിട്ടു; ശേഷം കമുക് തൈ വച്ചുപിടിപ്പിച്ചു; രാഖി കൊലപാതകത്തില്‍ സൈനികന്റെ കൊടുംക്രൂരത

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പുറത്തുവരുന്നത് സൈനികനായി പ്രതിയുടെ കൊടുംക്രൂരത.

കഴുത്തുഞെരിച്ചാണ് കാമുകി കൂടിയായ രാഖിയെ പ്രതിയും സൈനികനുമായ അഖില്‍ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം നഗ്നമാക്കി ഉപ്പു വിതറി, കുഴിച്ചിട്ടു. തുടര്‍ന്ന് പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു.

മൃതദേഹത്തിന്റെ പിന്‍ കഴുത്തില്‍ ആഴമേറിയ മുറിവുണ്ടായിരുന്നു. ഈ മുറിവാകാം മരണകാരണമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് പൂര്‍ണ്ണവിവരം ലഭിക്കുകയുള്ളുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ മാസം 21 മുതല്‍ രാഖിയെ കാണാതായെന്ന പരാതി പൂവാര്‍ പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരവേയാണ് ഇന്നലെ അഖിലിന്റെ വീട്ടുവളപ്പില്‍ നിന്ന് മൃതദ്ദേഹം കണ്ടെടുത്തത്.

കൊല്ലപ്പെട്ട രാഖി അഖിലുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മിസ്സ്‌കോള്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്.

എറണാകുളത്ത് ഒരു സ്വകാര്യ ചാനലിലെ കോള്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന രാഖി. തന്നെ വിവാഹം ചെയ്യാന്‍ രാഖി അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു വിവാഹത്തിന് അഖില്‍ തയാറെടുക്കുന്നതറിഞ്ഞ് രാഖി ഇയാളെ തേടി അമ്പൂരിയില്‍ എത്തുകയായിരുന്നു.

രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാല്‍ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേര്‍ത്ത് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.

കൊലക്കും കുഴിച്ചിടാനും അഖിലിനെ സഹായിച്ച സുഹൃത്തും ബന്ധുവുമായ ആദര്‍ശ് (29) നെ പൊലീസ് അറസ്റ്റു ചെയ്തു. അഖിലും പിതാവും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here