കായല്‍ ടൂറിസത്തിന്റെ ഭാഗമായി കൊച്ചിയിലും ഹൗസ് ബോട്ടുകള്‍ എത്തുന്നു

കായല്‍ ടൂറിസത്തിന്റെ ഭാഗമായി കൊച്ചിയിലും ഹൗസ് ബോട്ടുകള്‍ എത്തുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ സ്വകാര്യ കമ്പനികള്‍ ചേര്‍ന്നാണ് കൊച്ചിയില്‍ 50 ഹൗസ് ബോട്ടുകള്‍ എത്തിക്കുന്നത്. ആദ്യ ഹൗസ് ബോട്ടിന്റെ ലോഞ്ചിംഗും ക്രൂയിസ് ടെര്‍മിനലിന്റെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

ആലപ്പുഴക്ക് മാത്രം സ്വന്തമായിരുന്ന ഹൗസ് ബോട്ട് ഉല്ലാസ യാത്രകള്‍ക്കാണ് കൊച്ചിയും തയ്യാറെടുക്കുന്നത്. ഗ്രീനിക്‌സ് വെഞ്ചേഴ്സും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമ്പയര്‍ മറൈന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് സര്‍ക്കാര്‍ സഹകരണത്തോടെ കൊച്ചിയില്‍ 50 ഹൗസ് ബോട്ടുകള്‍ എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ഹൗസ് ബോട്ടും വിനോദ സഞ്ചാര കപ്പലും രണ്ട് സ്പീഡ് ബോട്ടുകളും സര്‍വീസ് ആരംഭിക്കും.

ആദ്യ ഹൗസ് ബോട്ടിന്റെ ലോഞ്ചിംഗും ക്രൂയിസ് ടെര്‍മിനലിന്റെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറൈന്‍ ഡ്രൈവില്‍ നിര്‍വ്വഹിച്ചു. പ്രളയത്തെ തുടര്‍ന്ന് ടൂറിസം മേഖലയ്ക്ക് വലിയ ഉലച്ചില്‍ സംഭവിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ തന്ത്രപരമായ ഇടപെടലുകളിലൂടെ അതിവേഗം കേരളത്തിന് കരകയറാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഡിടിപിസിയുടെ പഴയ ക്രൂയിസ് ടെര്‍മിനല്‍ നവീകരിച്ചാണ് ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നത്. കൊച്ചിയില്‍ ഒരു ബോട്ട് ഹബ്ബ് എന്ന ലക്ഷ്യമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാകുന്നത്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി എന്‍. പ്രശാന്ത്, സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിവിധ ടൂറിസം ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here