അടൂരിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങളുമായി സംഘപരിവാര്‍; സംഘികളുടെ പ്രകോപനം ഭീഷണിക്ക് വഴങ്ങില്ലെന്ന് അടൂര്‍ വ്യക്തമാക്കിയതോടെ

അടൂര്‍ ഗോപലകൃഷ്ണന്റെ ഫോണിലേക്ക് നിരന്തര ഭീഷണി സന്ദേശങ്ങളുമായി സംഘപരിവാര്‍. ഫോണിലൂടെ വിളിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കോളുകള്‍. ശല്യം സഹിക്കാന്‍ കഴിയാതെ അടൂര്‍ ഗോപാലകൃഷ്ന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

മതത്തിന്റെ പേരിലുളള ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ അടൂരിനോട് ചന്ദ്രനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പ്രതിഷേധം ഉയര്‍ന്നിട്ടും സംഘപരിവാര്‍ അനുകൂലികള്‍ അധിക്ഷേപം തുടരുകയാണ്.

ഇന്ന് രാവിലെ മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന് ഫോണിലൂടെ നിരന്തരം ഭീഷണി ലഭിച്ച് കൊണ്ടിരിക്കുകയാണ്. ഉച്ചക്ക് 12 വരെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്ന് കൊണ്ടിരുന്നു. ജയ് ശ്രീറാം വിളിക്കാനാണ് ഫോണില്‍ വിളിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ അടൂരിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ സിപിഐഎം നേതാവ് വി.ശിവന്‍കുട്ടിയാണ് ചില ഫോണുകള്‍ എടുത്തത്.

ഫോണിലൂടെയുളള ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ അടൂര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് ലാന്‍ഡ് ഫോണിലേക്കും കോളുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തന്നെയുളള നമ്പരുകളില്‍ നിന്നാണ് ഭീഷണി വരുന്നത്. മലയാളത്തിലും തന്നെയാണ് ഭീഷണികളിലധികവും.

ഭീഷണിക്ക് വഴങ്ങില്ലെന്ന് അടൂര്‍ വ്യക്തമാക്കിയതോടെയാണ് സംഘപരിവാറുകള്‍ കൂടുതല്‍ പ്രകോപിതരായത്. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് പ്രതിഷ്ഠിച്ച അടൂരിനെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ സംഘപരിവാര്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here