എസ്ഡിപിഐയെ പോലും എതിര്‍ക്കാന്‍ കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

എസ്ഡിപിഐയെ തുറന്ന് എതിര്‍ക്കാന്‍പോലും കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവരുടെ രാഷ്ട്രീയ അധപതനത്തിന്റെ ഏറ്റവും വലിയ തെളിവാണിത്.

കോണ്‍ഗ്രസില്‍ എസ്ഡിപിഐ അനുകൂലിക്കുന്നവരും ആര്‍എസ്എസിനെ അനുകൂലിക്കുന്നവരും ഉണ്ട്. അതുകൊണ്ടാണ് ചാവക്കാട് സ്വന്തം പ്രവര്‍ത്തകനായ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐയുടെ പങ്ക് ചൂണ്ടിക്കാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാത്തത്.

സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിച്ച അനില്‍ അക്കരെ എംഎല്‍എയും ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണെന്ന് കോടിയേരി പറഞ്ഞു. ഡല്‍ഹി കേരള ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

നൗഷാദിന്റെ കൊലപാതകം അപലപനീയമാണ്. കൊലനടത്തിയത് എസ്ഡിപിഐക്കാരാണ് എന്ന റിപ്പോര്‍ട്ടാണുള്ളത്. എസ്ഡിപിഐ കേരളത്തില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടത്തുകയാണ്. മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ കൊന്ന കൊലയാളി സംഘം അവരുടെ കൊലക്കത്തി താഴെവെച്ചിട്ടില്ല എന്നതാണ് ചാവക്കാട്ടെ സംഭവം വ്യക്തമാക്കുന്നത്.

എസ്ഡിപിഐയും ആര്‍എസ്എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ രണ്ടു വര്‍ഗീയ ശക്തികളും കൂടി കേരളത്തെ ഒരു കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കൊലപാതക സംഘത്തെ പിടികൂടാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News