മൊറട്ടോറിയം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരുടെ വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് സർക്കാർ ആലോചന. എറണാകുളം ലാത്തിച്ചാര്‍ജ് അന്വേഷിച്ച കളക്ടറുടെ റിപ്പോര്‍ട്ടിന്മേലുള്ള നടപടിയും ഇന്ന് ഉണ്ടായേക്കും.
സംസ്ഥാനത്ത് കര്‍ഷകരുടെ എല്ലാത്തരം വായ്പകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം റിസര്‍വ് ബാങ്ക് ഇതുവരെ അംഗീകരിച്ചിട്ടില്ല. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക് കടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം വിഷയം പരിഗണിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ മറുപടി വൈകുന്ന സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒപ്പം എറണാകുളം ഐ.ജി ഒാഫീസ് മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ കളക്ടറുടെ റിപ്പോർട്ടും ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള നടപടിയും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here