ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെയുള്ള ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം തുടരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി 24 മണിക്കൂർഡോക്ടർമാർ പണിമുടക്കിയിരുന്നു. ഇന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിക്കും
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലൂടെ രാജ്യത്ത് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് എതിരെയാണ് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും പ്രതിഷേധിക്കുന്നത്. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ഇന്നലെ രാത്രിയോടെ മെഡിക്കൽ വിദ്യാർത്ഥികൾ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. ഡോക്ടർമാരും സമരത്തിൽ ഭാഗമാകുന്നുണ്ട്. ഇന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിക്കും. രാജ്ഭവനിലെയ്ക്ക് ഇവരുടെ പ്രതിഷേധ മാർച്ച് നടത്താനും ഐ.എം.എ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് രാജ്യസഭ ബില്ല് പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സമരം കൂടുതൽ ശക്തിപ്പെടുത്തുന്നത്. ദില്ലിയിലും രാജ്യവ്യാപകമായും സമരം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി കഴിഞ്ഞദിവസം ആരംഭിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഹ്വാന പ്രകാരമുള്ള 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് പൂർത്തിയായി. പണിമുടക്ക് സര്‍ക്കാര്‍ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ല.
എന്നാല്‍ സ്വകാര്യ മേഖലയെ സമരം ബാധിച്ചു. ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ എന്ന വ്യാജേന വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനം ആരോഗ്യ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here