സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളുടെ അവലോകന യോഗവുമായി മുഖ്യമന്ത്രി; സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അവലോകനയോഗങ്ങളുമായി മുഖ്യമന്ത്രി. പ്രധാനപ്പെട്ട പദ്ധതികളുടെ നിലവിലുള്ള പുരോഗതി, പദ്ധതിക്കുള്ള തടസ്സങ്ങള്‍ നീക്കുക, നിശ്ചിത ഷെഡ്യൂള്‍ അനുസരിച്ച് പദ്ധതി പൂര്‍ത്തീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി അവലോകന യോഗങ്ങള്‍ നടത്തിയത്. പ്രധാനപ്പെട്ട പദ്ധതികളുടെ അവലോകന യോഗം നടന്നു.

സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആമുഖപ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചു .പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണം. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തിലും സെക്രട്ടറി തലത്തിലും നിശ്ചിത ഇടവേളകളില്‍ അവലോകനം നടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റര്‍പ്ലാന്‍, ഓഖി പുനരധിവാസ പദ്ധതികള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ഇടമണ്‍ – കൊച്ചി വൈദ്യുതിലൈന്‍, ഗെയില്‍ പൈപ്പ്‌ലൈന്‍, കോവളം – ബേക്കല്‍ ജലപാത, ലൈഫ് മിഷന്‍ എന്നിവയുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഏറെക്കുറെ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി.

കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, ഇരവഴിഞ്ഞി, കുറ്റ്യാടി പുഴകളിലും കാസര്‍കോട് ചന്ദ്രഗിരിയിലും പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. സിറ്റിഗ്യാസ് പദ്ധതിയുടെ പ്രവൃത്തികള്‍ കൂടി വേഗതയില്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഗെയില്‍ അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്ധനം ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനം മുന്‍കൈയെടുത്ത് ആവശ്യമായ പരിശോധനങ്ങള്‍ നടത്തി പദ്ധതി വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. വയനാട്ടിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം.

ശബരിമല മാസ്റ്റര്‍പ്ലാനില്‍ 63.5 ഏക്കര്‍ ഭൂമിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ആദ്യം തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റോപ്വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന നടത്തുന്നതിനുള്ള നടപടി ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. ട്രാക്ടറിനുവേണ്ടിയുള്ള പുതിയ പാത സംബന്ധിച്ചും ഉടന്‍ തീരുമാനമെടുക്കും. അടുത്ത മണ്ഡലകാലത്തിനു മുമ്പ് നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കോവളം- ബേക്കല്‍ ജലപാതയില്‍ ഒന്‍പത് റീച്ചില്‍ പൂര്‍ണമായി ജലഗതാഗതയോഗ്യമല്ലാത്ത രണ്ട് റീച്ചുകളില്‍ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ലൈഫ് മിഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. പ്രവൃത്തി പൂര്‍ത്തിയാക്കാനാകാത്ത ചുരുക്കം വീടുകള്‍ സംബന്ധിച്ച് പ്രത്യേകമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

രണ്ടാം ഘട്ടത്തിലെ ഭൂമിയുള്ള ഭവനരഹതര്‍ക്കുള്ള വീടു നിര്‍മാണം 2019 ഓടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഭൂരഹിത ഭവനരഹിതര്‍ക്ക് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള മൂന്നാം ഘട്ടവും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അടിമാലിയില്‍ ഫ്‌ളാറ്റ് പൂര്‍ത്തിയായി 163 ഗുണഭോക്താക്കള്‍ താമസം ആരംഭിച്ചു. ഇവിടെ 47 ഫ്‌ളാറ്റുകള്‍ കൂടി ഒഴിവുണ്ട്. ഈ വര്‍ഷം 85 കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും. 1208 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

ഓഖി പുനരധിവാസ പദ്ധതിയുടെ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശം അയയ്ക്കാനാവുന്നവിധം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള സാങ്കേതിക വിദ്യ ഈ മാസം ഐ. എസ്. ആര്‍. ഒ കൈമാറും. സാറ്റലൈറ്റ് ഫോണുകള്‍ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ നല്‍കേണ്ട വിഹിതം ആയിരം രൂപയായി കുറയ്ക്കാന്‍ തീരുമാനിച്ചു. മറൈന്‍ ആംബുലന്‍സ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഇ. പി. ജയരാജന്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ. ശശീന്ദ്രന്‍, കെ. കെ. ശൈലജ ടീച്ചര്‍, വി. എസ്. സുനില്‍കുമാര്‍, കെ. രാജു, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News