
കനത്ത മഴയില്‍ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും നൂറുകണക്കിന് വീടുകള്‍ ഒഴിപ്പിച്ചിരുന്നു. ആവശ്യമായ വൈദ്യ സഹായത്തോടെ 6500 ഓളം പ്രദേശവാസികളെയും അവരുടെ വളര്‍ത്തുമൃഗങ്ങളെയും മാറ്റി പാര്‍പ്പിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ‘അമ്പരിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍, അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാവരും ഉടന്‍ ഒഴിഞ്ഞു പോകണം’ എന്നായിരുന്ന് ഇന്നലെ രാത്രിയില്‍ നല്‍കിയ അറിയിപ്പ്. വാലി ബ്രിഡ്ജിലെ 400 വീടുകളിലായി കഴിയുന്ന 1,400 ഓളം പേരോട് എത്രയും പെട്ടന്ന് ജീവനുമായി രക്ഷപ്പെടണമെന്ന അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് പ്രദേശവാസികള്‍ക്ക് അറിയിപ്പ് ലഭിച്ചത്.
നിലവില്‍ 300 മില്യണ്‍ ഗ്യാലണ്‍ വെള്ളമുള്ള ടോഡ്ബ്രൂക്ക് റിസര്‍വോയറിനാണ് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചത്. മഴ ശക്തമായതോടെ ഡാമിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡാമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരം ഉണ്ടായതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here