പി ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായ ലേഖനം. ജോസഫ് ഗ്രൂപ്പ് ലീഡറായിരിക്കുമ്പോൾ പാർട്ടി വളർത്താൻ നോക്കിയിട്ടില്ല. ജോസഫ് ഗ്രൂപ്പ് യോഗത്തിലെ പ്രധാന അജണ്ട എല്ലായ്പ്പോഴും പശുവളർത്തലും കൃഷിയുമാണെന്നും ലേഖനത്തിൽ പരിഹാസം. കേരളാ കോൺഗ്രസ് (എം) വയനാട് ജില്ലാ പ്രസിഡണ്ട് കെ ജെ ദേവസ്യയാണ് ലേഖനം എഴുതിയത്.
2010 ലെ കേരള കോൺഗ്രസ് ലയനത്തിൽ നേട്ടം പി ജെ ജോസഫിനും നഷ്ടം കെ എം മാണിക്കുമാണെന്ന വസ്തുതകൾ പ്രതിച്ഛായയിലൂടെ തുറന്നെഴുതുകയാണ് മുതിർന്ന നേതാവ് കെ ജെ ദേവസ്യ. കേരള കോൺഗ്രസ് പശ്ചാത്തലം, വളർച്ച, ചേരി തിരിവുകൾ എന്നിവയ്‌ക്കൊപ്പം തളർച്ചയുടെ വഴികളും വിശദീകരിക്കുമ്പോൾ പി ജെ ജോസഫിനെതിരെ രൂക്ഷമായ വിമർശനമാണ് ലേഖനത്തിലുള്ളത്. 1985 ൽ ജോസഫുമായുള്ള ലയനത്തിന് 725 ദിവസത്തെ ആയുസ് മാത്രമാണുണ്ടായത്. പിളർപ്പിന്റെ ഉത്തരവാദി ആരെന്ന ചോദ്യത്തിന് പിജെ ജോസഫ് എന്ന ഒറ്റ ഉത്തരം മാത്രമെയുള്ളു. 1978 ൽ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ പി ജെ ജോസഫ് 2019 -ൽ ചെയർമാൻ തിരഞ്ഞെടുപ്പ് പാടില്ലെന്ന് പറയുന്നതിന്റെ പൊള്ളത്തരം പ്രതിച്ഛായ ലേഖനം തുറന്നുകാട്ടുന്നു.
ജോസഫ് എക്കാലത്തും ഗ്രൂപ്പ് ലീഡറായിരിക്കുമ്പോൾ പാർട്ടി വളർത്താൻ നോക്കിയിട്ടില്ല. ഗ്രൂപ്പ് യോഗം ചേർന്നാൽ പ്രധാന അജണ്ട പശുവളർത്തലും കൃഷിയുമാണ്. അല്ലാതെ രാഷ്ട്രീയ പാർട്ടിയെന്ന നിലയിലുള്ള ചിന്തകളോ ചർച്ചകളോ ജോസഫ് ഗ്രൂപ്പ് യോഗത്തിൽ ഉണ്ടാകാറില്ലെന്നും ലേഖനം പരിഹസിക്കുന്നു.
പൊതുവിൽ പാർട്ടി പരിപാടികൾ ഒന്നുമില്ലാത്ത ജോസഫ് ഗ്രൂപ്പുകാർ എല്ലാ കാര്യങ്ങളും ഭൂതക്കണ്ണാടിയിലൂടെയാണ് കണ്ടിരുന്നത്. എൽഡിഎഫ് വിടാനുള്ള കാരണത്തിന് നാളിതുവരെ ന്യായമായ ഉത്തരം നൽകാൻ ജോസഫിനായിട്ടില്ല. ഒപ്പം നിന്നവരെ കയ്യൊഴിഞ്ഞ ചരിത്രമാണ് ജോസഫിനുള്ളത്. ചേമ്പിലയുടെ മുകളിൽ വെള്ളം വീഴുന്നതു പോലെ 2010-ലെ ലയനം പാർട്ടിക്ക് തളർച്ചയാണ് ഉണ്ടാക്കിയതെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here