കോട്ടയം: കൗമാര കായികതാരം അതുല്യയ്ക്കുള്ള ചികിത്സാ സഹായമായി മൂന്ന് ലക്ഷം രൂപ നൽകി. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളാ സ്പോർട്സ് പേഴ്സൺസ് അസോസിയേഷൻ (കെസ്പ) ഭാരവാഹികളിൽ നിന്ന് അതുല്യയുടെ സഹോദരി ശരണ്യയും അച്ഛൻ സജിയും മൂന്ന് ലക്ഷം രൂപ ഏറ്റുവാങ്ങി.
കെസ്പ അഡ്വൈസർ കെ ജയരാമൻ, ജനറൽ സെക്രട്ടറി സി ജയശങ്കർ മേനോൻ, എക്സി.കമ്മറ്റി അംഗം ജോസ് തോമസ്, ആന്റണി മണമയിൽ, ആശ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലാണ് ചികിത്സാ സഹായം കൈമാറിയത്.
ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച അതുല്യയ്ക്ക് ചെലവേറിയ ലേസർ ശസ്ത്രക്രിയയാണ് ഏക പ്രതിവിധി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിയിൽ ഈ മാസം 13നാണ് അതുല്യയുടെ ശസ്ത്രക്രിയ.
നേരത്തെ, തലച്ചോറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് അതുല്യ ചികിത്സ തേടിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ട്രാക്കില്‍ തിരിച്ചെത്തി. പരിശീലനം തുടരുന്നതിനിടെയാണ് വീണ്ടും രോഗബാധിതയായത്.
മൈതാനത്തിലേതുപോലെ പഠനത്തിലും മികവ് കാട്ടുന്ന താരമായ അതുല്യ തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ്. എരുമേലി പമ്പാവാലിയാണ് സ്വദേശം. അഛന്‍ സജി ഹോട്ടല്‍ തൊഴിലാളിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here