മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നു; ശ്രീറാമിനെതിരെ ജാമ്യമില്ലാക്കുറ്റം; ഇന്ന് തന്നെ അറസ്റ്റ്; വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും.

ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പ് ചേര്‍ക്കും. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ആശുപത്രിയിലെത്തി ഇന്ന് തന്നെ ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു.

ശ്രീറാമിന്റെയും സാക്ഷികളുടെയും മൊഴികളില്‍ നിന്നും കാര്‍ ഓടിച്ചത് ശ്രീറാം തന്നെയെന്ന് വ്യക്തമായെന്ന് പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ശ്രീറാമിന്റെ രക്തസാംപിളും പൊലീസ് ശേഖരിച്ചു. ഇവ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇതിനിടെ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

രാത്രി 12.40ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്.

കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് ദൃക്സാക്ഷികള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായും അവര്‍ പറഞ്ഞു. ഇതോടെ സുഹൃത്ത് വഫ ഫിറോസാണ് കാറോടിച്ചിരുന്നതെന്ന് ശ്രീറാം നല്‍കിയ മൊഴി തെറ്റാണെന്ന് തെളിഞ്ഞു.

വഫ നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ വാഹനം ഓടിച്ചത് താന്‍ തന്നെയെന്ന് പറഞ്ഞിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്താണന്ന് ശ്രീറാമും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി വഫ പിന്നീട് തിരുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News