വഫയും കൈവിട്ടു; ശ്രീറാം കുടുങ്ങി; രഹസ്യമൊഴി ഇങ്ങനെ

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്നക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കുരുക്കായത് പെണ്‍സുഹൃത്തായ വഫയുടെ മൊഴി. വഫ നല്‍കിയ മൊഴി ഇങ്ങനെ:

”ശ്രീറാം സര്‍വ്വീസിലേക്ക് തിരിച്ചു വന്നതിന്റെ പാര്‍ട്ടിയായിരുന്നു ഇന്നലെ നടന്നത്. ഗോള്‍ഫ് ക്ലബ്ബിന് സമീപത്തുള്ള ഐഎഎസുകാരുടെ ക്ലബ്ബിലായിരുന്നു ആഘോഷം. ആഘോഷത്തില്‍ ഞാനുണ്ടായിരുന്നില്ല.

മദ്യപിച്ച ശേഷം ശ്രീറാം തന്നെ ഫോണില്‍ വിളിച്ച് തിരികെ വിടാനാവശ്യപ്പെട്ടു. വണ്ടിയെടുത്ത് ഞാന്‍ കവടിയാറിലേക്ക് പോയി. കവടിയാര്‍ വിവേകാനന്ദപ്പാര്‍ക്കിന് മുന്നില്‍ നിന്നും ശ്രീറാം കാറില്‍ കയറി. ഇത്തിരി ദൂരം മുന്നോട്ട് പോയി, കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നില്‍ വച്ച് ശ്രീറാം വണ്ടി നിര്‍ത്താന്‍ പറഞ്ഞു.

ഞാന്‍ വാഹനമോടിക്കാമെന്ന് നിര്‍ബന്ധിച്ച് കാര്‍ വാങ്ങി. ഞാന്‍ വിസമ്മതിച്ചിട്ടും ശ്രീറാം സമ്മതിച്ചില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്ന് ശ്രീറാം വാഹനമോടിക്കാന്‍ തുടങ്ങി.

വീണ്ടും ഞാന്‍ വേണ്ടെന്ന് നിര്‍ബന്ധിച്ചിട്ടും ശ്രീറാം കേട്ടില്ല. എനിക്ക് പരിഭ്രാന്തി തോന്നി. അമിതവേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. ഒടുവില്‍ അപകടമുണ്ടായി. എനിക്ക് ഒന്നും ചെയ്യാനായില്ല.

പുറത്തിറങ്ങിയ ശ്രീറാം പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. പൊലീസിന് മൊഴി നല്‍കുമ്പോള്‍, ശ്രീറാം തന്നോട് വാഹനമോടിച്ചെന്ന് സമ്മതിക്കാന്‍ പറഞ്ഞു.

മദ്യപിച്ച താന്‍ വാഹനമോടിച്ച് അപകടം വരുത്തിയെന്ന് വന്നാല്‍ വകുപ്പ് വേറെയാണ്. മദ്യപിക്കാത്ത ഞാന്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റമേ വരൂ. ഇത് ജാമ്യം ലഭിക്കാവുന്ന കേസാണെന്ന് ശ്രീറാം പറഞ്ഞു.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here