ശ്രീരാം വെങ്കിട്ടരാമന്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡില്‍

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

304 പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്ത് വഫ ഫിറോസിന്‍റെയും സാക്ഷി മൊ‍ഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ശ്രീറാം വെങ്കിട്ടരാമന്‍ ചികിത്സയില്‍ ക‍ഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാമ്യം നല്‍കരുതെന്ന വാദം പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിമാന്‍ഡില്‍ ആണെങ്കിലും ആശുപത്രിയില്‍ തന്നെ തുടരാമെന്നാണ് കോടതി വിധിച്ചത്.

ശ്രീറാമിന്‍റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും തുടര്‍ ചികിത്സയ്ക്ക് ആശുപത്രിയില്‍ തന്നെ തുടരേണ്ടതുണ്ടെന്നുള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ തുടരാമെന്ന് കോടതി വിധിച്ചത്.

ശ്രീറാമിനെതിരെ വകുപ്പ് തല നടപടിയും ഉണ്ടാകുമെന്ന് ഉറപ്പായി. അര്‍ധരാത്രിയില്‍ അമിത വേഗത്തില്‍ വന്ന ശ്രീറാമിന്‍റെ വാഹനം വ‍ഴിയരികില്‍ നിര്‍ത്തിയിരുന്ന കെഎം ബഷീറിന്‍റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ചു തന്നെ ബഷീര്‍ കൊല്ലപ്പെട്ടു. പ്രതികള്‍ എത്ര ഉന്നതരായാലും പ്രതികളില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here