ശ്രീറാമിന്റെ സുഖവാസം തീര്‍ന്നു; കിംസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു. വഞ്ചിയൂരില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്.

കോടതി റിമാന്‍ഡ് ചെയ്തിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ പിതാവിനൊപ്പം സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇരുപതാം വാര്‍ഡിലാണ് സെല്‍ വാര്‍ഡ്. ഇവിടേക്കാവും ഇനി ശ്രീറാമിനെ കൊണ്ടു വരിക.

ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്ലിലേക്ക് മാറ്റുകയാണെന്ന് കാണിച്ച് കിംസ് ആശുപത്രി അധികൃതര്‍ക്ക് കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കേസുകളിലെ കുറ്റക്കാരന്‍ എത്ര ഉന്നതനായാലും ഏത് പദവിയിലിരിക്കുന്നയാളായാലും മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ്  ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരിക്കുന്നത്.

കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടും. ഗുരുതര കുറ്റമായതിനാല്‍ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News