അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. ലഖ്‌നൗവിലെ കിങ് ജോർജ് ആശുപത്രിയിൽനിന്ന് വിമാനത്തിലാണ് ഡല്‍ഹിയിലെത്തിച്ചത്. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍ദേശം. രാത്രി ഒമ്പതിന് ലഖ്നൗവില്‍ നിന്ന് പുറപ്പെട്ട് 9.18ന് എയിംസിൽ എത്തി. ആശുപത്രിയിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള 15 കിലോമീറ്ററില്‍ വന്‍ സുരക്ഷ ഒരുക്കി ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു.
പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെങ്കിലും രക്തസമ്മർദത്തിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചത്. കണ്ണ് തുറന്ന പെണ്‍കുട്ടി ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും വെന്റിലേറ്റര്‍ സംവിധാനത്തില്‍ നിന്ന് നീക്കാനാകുമെന്നും തിങ്കളാഴ്ചരാവിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയുടെ അഭിഭാഷകനെയും എയിംസിലേക്ക് മാറ്റും.
ഉന്നാവ് കേസുകളുടെ വിചാരണ നടപടികൾ തീസ് ഹസാരി കോടതിയിൽ തുടങ്ങി. പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായ കേസും, അച്ഛന്റെ കസ്റ്റഡിമരണകേസുമാണ് ആദ്യം പരിഗണിക്കുന്നത്. എംഎൽഎ മാത്രം പ്രതിയായ ബലാത്സംഗ കേസ് ബുധനാഴ്ച പരിഗണിക്കും. പെൺകുട്ടിക്ക് കഴിഞ്ഞ 30 നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പെൺകുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസില്‍ പിടിയിലായ മുഖ്യ പ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സെംഗറിനെ തീഹാർ ജയിലിലേക്ക് മാറ്റുവാൻ ഡൽഹി തിസ് ഹസാരി കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here