തിരുവനന്തപുരം: പിഎസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും പരീക്ഷയില്‍ ഉണ്ടായ ക്രമക്കേടിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും പിഎസ്.സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍.
ക്രമക്കേടുകളില്‍ സത്യസന്ധമായ അന്വേഷണം നടത്തി. പൊലീസ് അന്വേഷണത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നും ചെയര്‍മാന്‍ പറഞ്ഞു.
പിഎസ്.സി നിയോഗിച്ച വിജിലന്‍സ് വിഭാഗം ആരോപണവിധേയര്‍ക്ക് ഒപ്പം പരീക്ഷയെഴുതിയവരില്‍നിന്ന് മൊഴിയെടുത്തു. ഇന്‍വിജിലേറ്റര്‍മാരില്‍നിന്നും മൊഴിയെടുത്തു. പരീക്ഷാ ഹാളില്‍ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് ഇന്‍വിജിലേറ്ററും മൊഴി നല്‍കിയത്. അതിലൊന്നും അപാകത കണ്ടെത്താനായില്ല. പ്രതികളുടെ മൊബൈല്‍ നമ്പറിലേക്ക് പരീക്ഷാസമയത്ത് മൂന്ന് പേരും മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചതായാണ് സൂചന.
ഒന്നരയ്ക്ക് പരീക്ഷ തുടങ്ങുകയും, പിന്നീട് രണ്ടുമണിമുതല്‍ മൂന്ന് വരെ പുറത്തുനിന്നുള്ള രണ്ട് ഫോണുകളില്‍ നിന്നും പ്രതികളുടെ മൊബൈലിലേയ്ക്ക് മെസേജുകള്‍ വന്നിട്ടുണ്ട്. ആ മെസേജുകള്‍ എന്താണെന്ന് പിഎസ്.സിക്ക് അറിയില്ല, അത് കണ്ടുപിടിക്കണമെങ്കിലും തുടരന്വേഷണം നടത്തണമെങ്കിലും അന്വേഷണം പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സമിതി നല്‍കുന്നത്. അത് സര്‍ക്കാരിന് സമര്‍പ്പിക്കും.
അതേസമയം, ക്രമക്കേട് നടത്തിയെന്ന് ആരോപിക്കപ്പെട്ട മൂന്ന് ക്രിമിനല്‍ കേസ് പ്രതികള്‍ക്കും പിഎസ്.സി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതായും നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്ന് പുറത്താക്കിയതായും അറിയിച്ചു. പിഎസ്.സിയുടെ വിജിലന്‍സ് വിഭാഗത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ എങ്ങിനെയാണ് ക്രമക്കേട് നടത്തുന്നതെന്ന് അറിയേണ്ട ഏറ്റവും ആവശ്യം പിഎസ്.സിക്കാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here