ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി

കല്‍പ്പറ്റ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. എഫ്‌സിസി സന്യാസസഭാംഗമാണ് ലൂസി കളപ്പുര.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയായ സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. കത്തിലൂടെയാണ് സിസ്റ്റര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ബിഷപ്പിനെതിരായ സമരത്തില്‍ ലൂസി സജീവമായിരുന്നു. പത്തു ദിവസനത്തിനകം സഭയില്‍ നിന്ന് പുറത്തു പോകണമെന്ന് കത്തില്‍ പറയുന്നു.

കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‌ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്തെന്നാണ് വിവരം. ലൂസി കളപ്പുരയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, പുറത്താക്കലിനെ നിയമപരമായി നേരിടുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. തന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ശരിയായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തത്. ഇത്ര പെട്ടന്നു പുറത്താക്കല്‍ തീരുമാനം വരുമെന്ന് കരുതിയില്ലെന്നും ലൂസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News