പൃഥ്വി ഷായെ കുടുക്കിലാക്കി മുന്‍ പരിശീലകനും ഫിസിയോയും; നിരോധിത ടെര്‍ബ്യുടാലിന്‍ അടങ്ങിയ മരുന്ന് കഴിച്ചത് തങ്ങളറിയാതെയെന്ന് തുറന്നുപറച്ചില്‍

നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് എട്ട് മാസത്തെ വിലക്ക് നേരിടുന്ന യുവതാരം പൃഥ്വി ഷായെ പ്രതിരോധത്തിലാക്കി മുന്‍ പരിശീലകന്‍ വിനായക് സാമന്തിന്റെയും ഫിസിയോ ദീപ് തോമറിന്റെയും വെളിപ്പെടുത്തല്‍.

ഫെബ്രുവരി 22ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെ പൃഥ്വി ഷായ്ക്ക് ചുമയുടെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ച എന്തെങ്കിലും പരാതിയുമായി തങ്ങളെ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ ദേശീയ ദിനപത്രത്തോട് പറഞ്ഞു.

ഷായ്ക്ക് അന്ന് നേരിയ പനി ഉണ്ടായിരുന്നു. എന്നാല്‍, ജലദോഷത്തിന്റെയോ ചുമയുടെയോ
യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല.

എന്തെങ്കിലും പരാതിയുമായി ഞങ്ങളെ കാണുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ എപ്പോഴും ടീമിനൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നും സാമന്തും തോമറും പറഞ്ഞു.

മത്സരത്തിനിടെ ചുമയ്ക്കുള്ള ടെര്‍ബ്യുടാലിന്‍ അടങ്ങിയ മരുന്ന് കഴിച്ചതാണ് തനിക്ക് വിനയായതെന്നായിരുന്നു ഷായുടെ വിശദീകരണം. ചുമയ്ക്ക് അടിയന്തര ശമനമുണ്ടാകാനാണ് അച്ഛന്റെ ഉപദേശപ്രകാരം സമീപത്തെ ഫാര്‍മസിയില്‍ നിന്ന് ചുമയ്ക്കുള്ള സിറപ്പ് വാങ്ങിക്കഴിച്ചതെന്നാണ് ഷാ പറഞ്ഞിരുന്നത്.

എന്നാല്‍, ടീം അധികൃതരുടെ അറിവോ സമ്മതമോ കൂടാതെ ഒരു യുവ താരത്തിന് എങ്ങനെയാണ് പുറത്തുള്ള ഫാര്‍മസിയില്‍ പോയി മരുന്ന് വാങ്ങാനാവുക എന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു. ടെര്‍ബ്യുടാലിന്‍ അടങ്ങിയ മരുന്നുകള്‍ കായികതാരങ്ങള്‍ക്ക് നിരോധിത പട്ടികയിലാണ്.

ഉത്തജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബി സി സി ഐ 19 കാരനായ ഷായെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 2019 മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15 വരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുശേഷം ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പൃഥ്വി ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ്. ഇന്ത്യക്കുവേണ്ടിരണ്ട് ടെസ്റ്റാണ് ഷാ കളിച്ചിട്ടുള്ളത്.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടശേഷം ബി സി സി ഐയും ഷായെ ശരിവെച്ചിരുന്നു. ബി സി സി ഐ യുടെ ആന്റി ഡോപ്പിങ് മാനേജര്‍ അഭിജിത്ത് സാല്‍വി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഷായുടെ വാദത്തെ ശരിവെയ്ക്കുകയാണ് ചെയ്തത്.

പരിശീലകനും മാനേജരും ഫിസിയോയും കൂടി നിഷേധിച്ചതോടെ ഡോപ്പിങ്ങ് മാനേജരുടെ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി ചോദ്യംചെയ്യപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News