പുത്തുമലയിലും കവളപ്പാറയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: മഴയ്ക്ക് സാധ്യത; കുട്ടനാട്ടില്‍ മഴക്കെടുതി തുടരുന്നു

തിരുവനന്തപുരം: വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. എട്ടു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ജെസിബികള്‍ സ്ഥലത്തേക്ക് തിരിച്ചു.

കവളപ്പാറയില്‍ ഇനി അന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. മഴയുടെ കുറവ്, തിരച്ചില്‍ കാര്യക്ഷമമായി നടത്തുന്നതിന് ഉപകരിക്കും. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് സംസ്ഥാനത്ത് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

ഇതിനിടെ, ചിറയന്‍കീഴ് ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരണപ്പെട്ടു. അഞ്ച് തെങ്ങ് സ്വദേശി ലാസര്‍ തോമസ്, പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. രാവിലെ 6 മണിക്കാണ് സംഭവം. മൂന്ന് പേര്‍ രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍ വള്ളം തിരയില്‍ മറിയുകയായിരുന്നു. തിരുകുടുംബം വള്ളം ആണ് മറിഞ്ഞത്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും വടക്കന്‍ മേഖലയിലും കുട്ടനാട്ടിലും മഴക്കെടുതി തുടരുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായി. ആലപ്പുഴ- ചങ്ങനാശേരി പാത പൂര്‍ണമായി തടസപ്പെട്ടു.

പാലക്കാട്- ഷൊര്‍ണൂര്‍ പാത പുനസ്ഥാപിച്ചതോടെ തിരുവനന്തപുരം വരെ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ചാലിയാറിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും കോഴിക്കോട് -ഷൊര്‍ണൂര്‍ പാത സഞ്ചാരയോഗ്യമായിട്ടില്ല.

ഫറോക് പാലത്തില്‍ മരത്തടികള്‍ കുടുങ്ങിയത് നീക്കം ചെയ്യണം. ഇന്ന് പത്തരയോടെ പരിശോധന പൂര്‍ത്തിയാക്കി പാലം സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇതുവഴി ട്രെയിന്‍ കടത്തിവിടൂ.

ഇരട്ടയാര്‍, കല്ലാര്‍ എന്നീ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറിന്റെ ഉയരം 50 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ട്. മറ്റു റിസര്‍വോയറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും റിസര്‍വോയറില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും ഇപ്പോള്‍ സ്ഥിര ഗതിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News