ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.
മനസ്സിൽനിന്ന് പൈശാചിക ചിന്തകളെ തൂത്തെറിഞ്ഞ് സാത്താന്റെ പ്രതീകമായ ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.ഇനി അവശേഷിക്കുന്നത് രണ്ടു ദിനം കൂടി മിനായിൽ താമസിച്ചുള്ള കല്ലേറും വിടവാങ്ങൽ ത്വവാഫും മാത്രമാണ്.
ഇന്നും നാളെയുമായി മിനായിൽ താമസിച്ചുള്ള കല്ലേറും വിടവാങ്ങൽ ത്വവാഫും നിര്‍വഹിച്ച ശേഷം തീർഥാടകർ പരിശുദ്ധ ഭൂമിയോട് വിട ചൊല്ലാൻ തുടങ്ങും. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിനം സുഗമമായി കടന്നു പോയതിൽ സൗദി ഭരണകർത്താക്കളും സുരക്ഷാ വിഭാഗവും ആശ്വാസത്തിലാണ്.
മുസ്ദലിഫയിൽനിന്നു ശേഖരിച്ച ഏഴു ചെറിയ കല്ലുകളുമായാണ് പ്രഭാത നമസ്‌കാരാനന്തരം ഏറ്റവും വലിയ ജംറയായ ജംറത്തുൽ അഖ്ബയിൽ ഹാജിമാർ കല്ലെറിയാനെത്തിയത്. രാവിലെ ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയത്.
തിരക്ക് കുറക്കുന്നതിനായി ഹാജിമാരുടെ ജംറയിലേക്കുള്ള ഒഴുക്ക് സുരക്ഷാ വിഭാഗം നിയന്ത്രിച്ചിരുന്നു. കല്ലേറിന് ശേഷം തല മുണ്ഡനം ചെയ്ത് ബലി അർപ്പിച്ച ഹാജിമാർ ഹറമിലെത്തി ത്വവാഫും സഇയും നിർവഹിച്ച് ഇഹ്‌റാമിൽനിന്നു വിടവാങ്ങി.
ഇന്ത്യൻ ഹാജിമാർ അധികപേരും രാവിലെ കല്ലേറ് നിർവഹിച്ചു. ഇന്നും നാളെയും ഉച്ചക്കു ശേഷമാണ് ഇന്ത്യൻ ഹാജിമാർക്ക് കല്ലേറ് നിർവഹിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. തല മുണ്ഡനത്തിന് മക്ക നഗരസഭ ജംറക്കു സമീപം പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here