ഇന്ന് കര്‍ഷകദിനം; മഴക്കെടുതിക്കിടെ ചിങ്ങം ഒന്ന്; മലയാളിയുടെ ആണ്ടുപിറവി ദിനം

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ കര്‍ഷകദിനസന്ദേശം:

മഴക്കെടുതിയുടെ നടുവില്‍ മറ്റൊരു കര്‍ഷകദിനംകൂടി സമാഗതമാകുകയാണ്. നമ്മെ അന്നമൂട്ടുന്ന കര്‍ഷക സഹോദരങ്ങളെ ആദരിക്കുന്നതിനും അവരുടെ മഹത്തായ സേവനത്തെ അനുമോദിക്കുന്നതിനുമുള്ള സുദിനമാണ് ചിങ്ങം ഒന്ന്. മലയാളിയുടെ ആണ്ടുപിറവി ദിനം. കഴിഞ്ഞവര്‍ഷം മലപ്പുറത്ത് സംസ്ഥാനതല കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നൂറ്റാണ്ടിലെ മഹാപ്രളയംമൂലം ദിനാചരണം ഉപേക്ഷിച്ചു.

കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇക്കുറിയും മഴക്കെടുതിമൂലമുള്ള ദുരിതത്തിലാണ് നമ്മള്‍. അതിനാല്‍ ആലപ്പുഴ ജില്ലയില്‍ നടക്കേണ്ടിയിരുന്ന സംസ്ഥാന ഉദ്ഘാടനപരിപാടികള്‍ വേണ്ടെന്നുവച്ചു. ഒഡിഷയുടെ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവുംമൂലം കേരളത്തില്‍ ആഗസ്ത് എട്ടുമുതല്‍ അതിതീവ്ര മഴ പെയ്തു. നിരവധി സ്ഥലത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും കണ്ണീരുണങ്ങാത്ത മുറിവുകളായി. 104 വിലപ്പെട്ട ജീവനാണ് ഇത്തവണത്തെ മഴക്കെടുതിയില്‍ പൊലിഞ്ഞുപോയത്.

ദുരന്തമുഖത്തുനിന്ന് നമ്മള്‍ അതിജീവനത്തിന്റെ പാതയിലേക്ക് പതിയെ ചുവടുവയ്ക്കുന്നതിനിടെയാണ് ഇപ്പോള്‍ പ്രളയസമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുവര്‍ഷം പിന്നിടുന്നതിനിടെ മൂന്ന് മഹാദുരന്തങ്ങള്‍ കടന്നുപോയി. 2016ലെ കൊടുംവരള്‍ച്ചയും 2017ലെ ഓഖി ദുരന്തവും 2018ലെ മഹാപ്രളയവും സമചിത്തതയോടും സംഘടിതമായും നേരിട്ടതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും മഴക്കെടുതിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയത്. ഏതു പരിസ്ഥിതി ദുരന്തമുണ്ടായാലും ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത് കാര്‍ഷികമേഖലയ്ക്കാണ്.

15 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഈവര്‍ഷത്തെ മഴക്കെടുതിയില്‍ 31,015 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. 1,21,675 കര്‍ഷകരെ ഇത് ബാധിച്ചു. പ്രാഥമികമായി 1,16,642 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം 196 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുമാത്രം ആവശ്യമാണ്. ദുരിതത്തിലായ കര്‍ഷകര്‍ക്ക് മാനസികവും സാമ്പത്തികവും സാമൂഹികവുമായ സഹായവും പിന്തുണയുമായി സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും ഒപ്പുമുണ്ടാകും. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും കേരളത്തിന്റെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.

കര്‍ഷകനാണ് യഥാര്‍ഥ യജമാനന്‍ എന്ന് ഓരോ കര്‍ഷകദിനവും നമ്മെ ഓര്‍മപ്പെടുത്തുന്നു. കൃഷിയെന്നത് അന്തസ്സില്ലാത്ത ഒരു പണിയെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാല്‍, കൃഷി ഒരു സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കൃഷി ചെയ്യുമ്പോള്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന മെച്ചം എന്താണെന്ന് പൊതുസമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ‘ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം’ എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. കര്‍ഷകനെ ആദരിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ അങ്ങനെ ചിന്തിക്കാന്‍ സാധിക്കൂ.

കേരളം വര്‍ഷംതോറും നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലപരവും വിഭവപരവും സാമൂഹ്യവുമായ ആസൂത്രണപ്രക്രിയയിലൂടെ നമ്മുടെ കാര്‍ഷിക സമ്പ്രദായങ്ങളെ അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത തരത്തിലുള്ള, പരിസ്ഥിതി സൗഹൃദ കാര്‍ഷിക സമ്പ്രദായങ്ങളാണ് ഇനി നടപ്പിലാക്കേണ്ടത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തെ ഭൂഘടനയുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക പാരിസ്ഥിതിക മേഖലകളായി (അഗ്രോ ഇക്കോളജിക്കല്‍ സോണുകള്‍) തിരിച്ചുകൊണ്ട് കാര്‍ഷിക സമ്പ്രദായങ്ങളെ പരിഷ്‌കരിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മലഞ്ചെരിവുകളില്‍ ചെയ്യുന്ന

കൃഷിസമ്പ്രദായമാകില്ല, സമതലപ്രദേശങ്ങളില്‍ അനുവര്‍ത്തിക്കേണ്ടത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തീരപ്രദേശം, ഇടനാടന്‍ ലാറ്ററൈറ്റ്, മലമ്പ്രദേശം, ഉയര്‍ന്ന മലനിരകള്‍, പാലക്കാടന്‍ സമതലം എന്നിങ്ങനെയാണ് കേരളത്തിന്റെ കാര്‍ഷികമേഖലയെ തിരിച്ചിട്ടുള്ളത്. ഈ അഞ്ചു മേഖലയെ വീണ്ടും 23 സൂക്ഷ്മതല യൂണിറ്റുകളായി (അഗ്രോ–ഇക്കോളജിക്കല്‍ മാനേജ്‌മെന്റ് യൂണിറ്റ്) വിഭജിച്ചിട്ടുണ്ട്.

ഓരോ അഗ്രോ ഇക്കോളജിക്കല്‍ സോണുകളിലും മണ്ണിന്റെ ഫലഭൂയിഷ്ഠവും ജൈവ വൈവിധ്യവും തനത് കാര്‍ഷിക സമ്പ്രദായങ്ങള്‍ക്കായി നിലനിര്‍ത്തിക്കൊണ്ടു തന്നെ അതത് മേഖലകള്‍ക്ക് അനുയോജ്യമായ കൃഷിവിളകളും കാര്‍ഷികമുറകളും ഏതൊക്കെയെന്ന് നിശ്ചയിക്കുന്നതിന് കാര്‍ഷികമേഖലയിലും ഭൂമിശാസ്ത്രരംഗത്തുമുള്ള ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘത്തെ നിയോഗിക്കും. ഈ വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശകള്‍കൂടി പരിഗണിച്ചുകൊണ്ടാകും ഓരോ സോണിനും അനുയോജ്യമായ വിളകള്‍ നിശ്ചയിക്കുന്നത്.

വരള്‍ച്ചയുടെയും മഹാപ്രളയത്തിന്റെയും മുഖ്യകാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്ലാസിക്കല്‍ ഉദാഹരണമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ളതാകണം കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍. നെല്‍വയലുകള്‍ കേവലം നെല്‍ക്കൃഷിക്ക് മാത്രമുള്ളതല്ല, അത് പ്രകൃത്യായുള്ള ജലസംഭരണികളാണ്.

മുടക്കംകൂടാതെ നെല്‍ക്കൃഷി ചെയ്യുമ്പോഴേ നെല്‍വയലുകളുടെ ജലാഗിരണശേഷി വര്‍ധിക്കുകയുള്ളൂ. അങ്ങനെ വന്നാല്‍ മാത്രമേ ഭൂഗര്‍ഭജലനിരപ്പ് ഉയരുകയുള്ളൂ. കേരള കാര്‍ഷിക സര്‍വകലാശാലയും കാലാവസ്ഥാ പഠനഗവേഷണസ്ഥാപനങ്ങളും കഴിഞ്ഞ കുറെ വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ ഒരു സുപ്രധാനമായ കാര്യം കേരളത്തിന്റെ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി താഴ്ന്നുപോകുന്നുവെന്നാണ്. ആശങ്കാജനകമായ റിപ്പോര്‍ട്ടാണത്.

വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്നതരത്തില്‍, നീര്‍ച്ചാലുകള്‍ നികത്തിയും മലയും കുന്നും ഇടിച്ചുനിരത്തിയും വയലുകള്‍ നികത്തിയും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും ഇല്ലായ്മ ചെയ്തും മുന്നോട്ടുപോകുമ്പോള്‍ മഹാദുരന്തത്തിന്റെ പടിവാതിലുകളാണ് നാം അതിവേഗം ചവിട്ടിക്കയറുന്നത്. ഈ മഴക്കെടുതിയില്‍ ഏറ്റവുംകൂടുതല്‍ ദുരിതം നേരിട്ട പുത്തുമലയിലും കവളപ്പാറയിലും മണ്ണിന്റെ ഘടനയില്‍ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മേല്‍മണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടുപോയി.

മണ്ണിനെയും വെള്ളത്തെയും പരിസ്ഥിതിയെയും ആദരിച്ചുകൊണ്ടുള്ളതാകണം നമ്മുടെ ഇടപെടലുകളെന്ന താക്കീതാണ് ഇവ നല്‍കുന്നത്. കേരളത്തിന് ഒരു ജൈവ കാര്‍ഷികനയമുണ്ട്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക എന്നതും. രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്.

പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, കേരളത്തില്‍ കൃഷിയധിഷ്ഠിത സംരംഭങ്ങളുടെ സാധ്യത അനന്തമാണ്. നമുക്കിവിടെ ലഭ്യമായ അവസരങ്ങളും സാധ്യതകളും പൂര്‍ണമായി കണ്ടെത്തുകയും ഫലപ്രദമായും സമയബന്ധിതമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതില്‍ നാം എത്രമാത്രം വിജയിച്ചെന്നത് ഈ കര്‍ഷകദിനത്തില്‍ മലയാളികള്‍ ഓരോരുത്തരും ആത്മപരിശോധന നടത്തണം. വിഭവത്തെ വൈഭവമാക്കി മാറ്റുന്നതിനു നമുക്ക് സാധിക്കണം.

സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷകര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. അതുകൊണ്ടുതന്നെ, കര്‍ഷകനെ മുഖ്യസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വികസന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ലാഭകരമല്ല എന്നുപറഞ്ഞ് കൃഷി ഉപേക്ഷിച്ചുപോയവര്‍ കൂടുതല്‍ ആവേശത്തോടും ആത്മവിശ്വാസത്തോടുംകൂടി കൃഷിയിലേക്ക് തിരിച്ചുവരുന്നതിന്റെ ശുഭസൂചനകള്‍ മഹാപ്രളയത്തിനുശേഷം ദൃശ്യമായി.

കുട്ടനാടന്‍ കരിനിലങ്ങളിലും കോള്‍ മേഖലയിലുമൊക്കെ ഉണ്ടായ വമ്പന്‍ വിളവ് കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കോള്‍ ഡബ്ള്‍ പോലുള്ള പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്. നെല്‍ക്കൃഷിയില്‍നിന്നുള്ള ലാഭത്തില്‍നിന്ന് ഒരോഹരി മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയ കര്‍ഷകരുണ്ട്. അത്തരം കര്‍ഷകസഹോദരങ്ങളുടെ ആത്മവിശ്വാസവും അഭിമാനബോധവും തന്നെയാണ് നമ്മുടെ കൈമുതല്‍.

നമ്മുടെ നാട്ടില്‍ ധാരാളം ചെറുപ്പക്കാര്‍ കാര്‍ഷികവൃത്തിയോട് താല്‍പ്പര്യവുമായി രംഗത്തുവരുന്നുണ്ട്. അവരെ കേവലം കൃഷിക്കാരായി നിലനിര്‍ത്തുക എന്നതല്ല, മറിച്ച് കാര്‍ഷിക സംരംഭകരാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ നയം. അതിനുള്ള കര്‍മപദ്ധതികളാണ് സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്.

മഹാപ്രളയത്തിനുശേഷം കാര്‍ഷിക മേഖലയിലുണ്ടായ മുരടിപ്പ് മാറ്റിയെടുക്കുന്നതിനും കൃഷിയും കൃഷിയിടവും കിടപ്പാടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കര്‍ഷകര്‍ക്ക് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും പിന്തുണയും സാമ്പത്തികസഹായവും നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. അത് വിജയത്തിലെത്തിക്കാന്‍ സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News