കശ്‌മീരിനെ മറ്റൊരു പലസ്‌തീനാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

കശ്‌മീരിലെ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യ, മതനിരപേക്ഷ പാർടികളുടെയും സമാന മനസ്‌കരുടെയും യോഗം വിളിച്ച്‌ ഭാവിപരിപാടികൾക്ക്‌ രൂപംനൽകും. കശ്‌മീരിനെ മറ്റൊരു പലസ്‌തീനാക്കാൻ അനുവദിക്കില്ല. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ കെ ജി പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ‘അനുച്ഛേദം 370 റദ്ദാക്കൽ; ജമ്മു കശ്‌മീർ ഉയർത്തുന്ന പ്രശ്‌നങ്ങൾ’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി.

ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ്‌ കശ്‌മീരിലെ നടപടി. ഒരുരാജ്യം ഒരുഭരണം എന്ന ബിജെപി നയം നടപ്പാക്കി രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുകയാണ്‌. ഇത്തരം നടപടി കശ്‌മീരിൽമാത്രം പരിമിതപ്പെടില്ല. നാളെ ഏത്‌ സംസ്ഥാനത്തെയും ഇതേരീതിയിൽ കൈകാര്യം ചെയ്‌തേക്കാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബൃഹത്‌പദ്ധതിയുടെ തുടക്കം കൂടിയാണിത്‌.

കശ്‌മീരിനെ വെട്ടിമുറിച്ചത്‌ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്‌. ജനങ്ങളും ജനനേതാക്കളും തടങ്കലിലാണ്‌. കശ്‌മീരിന്റെ നിലവിലെ ഭീകരാവസ്ഥ ലോകം അറിയാതിരിക്കാനാണ്‌ തടങ്കലിലുള്ള യൂസഫ്‌ തരിഗാമി എംഎൽഎയെ കാണാനായി ശ്രീനഗറിൽ എത്തിയ തന്നെയും ഡി രാജയേയും വിമാനത്താവളത്തിൽ തടഞ്ഞ്‌ മടക്കിയത്‌.

370–-ാം വകുപ്പ്‌ എടുത്തുകളഞ്ഞതോടെ 70 വർഷത്തിനുശേഷം കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി എന്ന്‌ പ്രചരിപ്പിക്കുകയാണ്‌ ബിജെപിയും ആർഎസ്‌എസും. യഥാർഥത്തിൽ 370–-ാം വകുപ്പ്‌ കടലാസിൽ മാത്രമായിരുന്നു. ഇന്ത്യൻ യൂണിയന്റെ ഭാഗമാകുമ്പോൾ കശ്‌മീരിന്‌ നൽകിയ ഉറപ്പുകൾ പിന്നീട്‌ പാലിച്ചിരുന്നില്ല. അതിൽനിന്നുള്ള നിരാശയിൽനിന്നാണ്‌ അവിടെ തീവ്രവാദവും ഭീകരവാദവും വളർന്നത്‌. ദേശീയ ജനസംഖ്യാ രജിസ്‌റ്റർ എല്ലാസംസ്ഥാനങ്ങളിലും തയ്യാറാക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here