സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഇടപാടുകളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷന്‍സ് കോടതി ശരിവെച്ചു. കര്‍ദ്ദിനാളിനെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ നല്‍കിയ ഹര്‍ജികളും കോടതി തളളി.
വിവാദ ഭൂമിയിടപാട് കേസില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നും വിചാരണ നേരിടണമെന്നുമുളള തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് വിധിച്ച സെഷന്‍സ് കോടതി കര്‍ദ്ദിനാളും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തു.
ആലഞ്ചേരിയെ കൂടാതെ അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരും ഹര്‍ജികള്‍ നല്‍കിയിരുന്നു. അതിരൂപതയുടെ കീഴിലുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമിവില്‍പ്പന നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂര്‍ ചേരാനല്ലൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നേരത്തെ മജിസ്‌ട്രേറ്റ് കോടതി വിചാരണ നടത്താന്‍ ഉത്തരവിട്ടത്.
11 ദിവസം നീളുന്ന സീറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് കൊച്ചിയില്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും കര്‍ദ്ദിനാളിന് തിരിച്ചടിയുണ്ടായിരിക്കുന്നത്. തങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതി ഉത്തരവെന്ന് എഎംടി പ്രതികരിച്ചു.
അതേസമയം സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കര്‍ദ്ദിനാള്‍ പക്ഷത്തിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here