വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്

വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്. പ്രളയബാധിത പ്രദേശത്തെ ഉല്‍പന്നങ്ങള്‍
സംഭരിച്ച് ന്യായവില വിപണി വഴി വിൽപ്പന തുടങ്ങി. കോഴിക്കോട് സിവില്‍സ്റ്റേഷനിലും, മുതലക്കുളത്തുമാണ് വിൽപ്പന നടക്കുന്നത്.

കാലവര്‍ഷം വയനാട്ടിലെ കാര്‍ഷികമേഖലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അതിജീവിച്ച കര്‍ഷകര്‍ക്ക് മികച്ച വിലയില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് അവസരമൊരുക്കുകയാണ് സംസ്ഥാന കൃഷിവകുപ്പ്. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് വയനാട്ടിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ ന്യായവില വിപണികള്‍ കോഴിക്കോട് തുറന്നത്.

വയനാട്ടിൽ നിന്ന് സംഭരിച്ച പച്ചക്കറികൾ മൂന്നു ദിവസങ്ങളിലായാണ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലും മുതലക്കുളം മൈതാനിയിലും ആരംഭിച്ച വില്‍പ്പന കേന്ദ്രത്തിലൂടെ വിറ്റഴിക്കുക. പൊതു മാർക്കറ്റിനേക്കാൾ വില കുറച്ചാണ് വിൽപ്പന. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് വില്‍ക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ കാര്‍ഷിക അന്തരീക്ഷം തിരിച്ചു പിടിക്കുന്നതിന് എല്ലാവരും മുന്നോട്ടു വരണമെന്ന് വിപണികളുടെ ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി ടി.പി രാമകൃഷ്ണ്‍ അഭ്യർത്ഥിച്ചു. പൂര്‍ണ്ണമായും സേവന അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ലാഭം മുഴുവന്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here