പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ ഭാര്യ നിഷയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന സൂചന നൽകി ജോസഫ് വിഭാഗം. പൊതു സമ്മതനായ സ്ഥാനാർത്ഥിയെ തേടിയാൽ കേരളാ കോൺഗ്രസ് എമ്മിന്റെ മുതിർന്ന ഇ ജെ അഗസ്തിയ്ക്ക് സാധ്യത. പാലായിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പി ജെ ജോസഫ് തീരുമാനിക്കുമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.
കെ എം മാണിയുടെ സീറ്റിൽ തർക്കത്തിന് പ്രസക്തിയില്ലെന്ന് ജോസ് കെ മാണി പക്ഷം വാദിക്കുമ്പോൾ പാലായിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പി ജെ ജോസഫ് തീരുമാനിക്കുമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലാത്ത നിഷ മത്സരിക്കുമെന്ന് കരുതുന്നില്ല. യോഗ്യരായ നിരവധി പേർ കേരളാ കോൺഗ്രസിലുണ്ടെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കൈരളി ന്യൂസിനോട് പറഞ്ഞു.
സ്ഥാനാർത്ഥി പട്ടികയിൽ ജോസഫ് വിഭാഗം മുൻഗണന നൽകുന്നത് മുൻ എംപി ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പിൽ എന്നിവരെയാണ്. ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിക്കില്ല. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് എമ്മിലെ മുതിർന്ന നേതാവ് ഇ ജെ അഗസ്തി പൊതു സ്ഥാനാർത്ഥിയാകാൻ സാധ്യതയേറെയാണ്. അതിനാൽ നിലവിലെ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റുണ്ടാകുമെന്നും ജോസഫ് വിഭാഗം ആണയിടുന്നു.
ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങൾ കടുംപിടുത്തം തുടർന്നാൽ രണ്ടില ചിഹ്നം മരവിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here