ചെക്ക് കേസ്: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെച്ച് കേരളത്തിലേക്ക് കടക്കാന്‍ തുഷാറിന്റെ നീക്കം

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ഒത്തു തീര്‍പ്പ് വഴി മുട്ടിയ സാഹചര്യത്തില്‍ യാത്രാ വിലക്ക് ഒഴിവാക്കി എങ്ങനെയെങ്കിലും കേരളത്തിലേക്ക് തിരികെയെത്താന്‍ തുഷാറിന്റെ ശ്രമം.

ചെക്ക് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി യാത്രാ വിലക്ക് ഒഴിവാക്കാന്‍ പുതിയ വഴി തേടുകയാണ്.

യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാനാണ് ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.

എന്നാല്‍ സ്വദേശി പൗരന്റെ ആള്‍ ജാമ്യത്തില്‍ യുഎഇ വിടാന്‍ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം. തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി കൈമാറുകയും അതു കോടതിയില്‍ സമര്‍പ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ.

സ്വദേശിയുടെ പാസ്‌പോര്‍ട്ടിന്‍മേലുള്ള ജാമ്യത്തില്‍ നാട്ടിലേക്കു മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോള്‍ യുഎഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാര്‍ തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടിവയ്ക്കേണ്ടി വരും.

9 മില്യന്‍ ദിര്‍ഹത്തിന് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിനെത്തുടര്‍ന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായത്. വ്യാഴാഴ്ച തുഷാര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും തുഷാറിത് രാജ്യം വിട്ടു പോകാന്‍ കഴിയില്ല. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ തുഷാറും പരാതിക്കാരതായ നാസില്‍ അബ്ദുള്ളയും ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here