”പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്; ചാക്കോയ്‌ക്കെതിരെ നിയമപോരാട്ടം തുടരും”: കെവിന്റെ പിതാവിന്റെ പ്രതികരണം

ഇടുക്കി: കെവിന്‍ ദുരഭിമാന കൊലക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെവിന്റെ പിതാവ് ജോസഫ്.

പ്രതികള്‍ക്കു വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എങ്കിലും അര്‍ഹമായ ശിക്ഷ ലഭിച്ചു. നീനുവിന്റെ പിതാവ് ചാക്കോക്ക് കൂടി ശിക്ഷ വിധിക്കേണ്ടതായിരുന്നെന്നും ചാക്കോയ്‌ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്.

കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് ജയചന്ദ്രന്‍ ആണ് വിധി പറഞ്ഞത്. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസാണിതെന്നും കോടതി പറഞ്ഞു.

പത്തു പ്രതികളും 40,000 വീതം പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. ഇതില്‍ ഒരു ലക്ഷം കെവിന്റെ സുഹൃത്ത് അനീഷിനും ബാക്കി തുക കെവിന്റെ കുടുംബത്തിനും ഭാര്യ നീനുവിനും തുല്യമായി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News