സിസ്റ്റർ ലൂസി ക്കെതിരെ എതിരെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് ജനറാൾ എടുത്ത നടപടി നിയമാനുസൃതമെന്ന് സീറോ മലബാർ സിനഡ്. സിനഡ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് സിനഡ് ഇക്കാര്യം വ്യക്തമാക്കിയത്. സേവ് അവർ സിസ്റ്റേഴ്‌സ് ഫോറം ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും സഭാ സിനഡ് അറിയിച്ചു.
കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ ജനറാൾ സിസ്റ്റർ ലൂസിക്കെതിരെ നടപടി എടുത്തിട്ടുള്ളത്. ഇത്തരം സന്യാസിനി സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടൽ അപലപനീയമാണെന്നും സിനഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സേവ് അവർ സിസ്റ്റേഴ്സ് ഫോറത്തിനെതിരെയും പത്രക്കുറിപ്പിൽ പരാമർശമുണ്ട്. സഭാ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരെ സമരത്തിന് ഇറങ്ങുന്നവർ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും, ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം എന്നും സിനഡ് ആവശ്യപ്പെട്ടു.
എസ് ഒ എസിന്റെ മറവിൽ സഭാ വിരുദ്ധരും തീവ്രവാദ ബന്ധമുള്ള സംഘടനകളും സാമൂഹ്യ വിരുദ്ധമാണ് സഭയ്ക്കെതിരെ പ്രവർത്തിക്കുന്നതെന്നും ഇതിൽ ആശങ്കയുണ്ട്. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനും സീറോ മലബാർ സഭാ സിനഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അനവസരത്തിലെ പ്രസ്താവനകൾ സഭയെ പൊതുസമൂഹത്തിൽ അവഹേളിക്കാൻ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും പ്രശ്നങ്ങളെക്കുറിച്ച് സിനഡ് അന്വേഷിക്കുകയാണ് എന്നും സീറോ മലബാർ സഭാ മീഡിയ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here