സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് യൂസുഫ് തരിഗാമിയെക്കാണാൻ സീതാറാം യെച്ചൂരി വ്യാഴാഴ്‌ച ശ്രീനഗറിലേക്ക് തിരിക്കും. പകൽ 9.55നുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്ര. ആഗസ്‌ത് അഞ്ചുമുതൽ നഗരത്തിലെ അതിസുരക്ഷാമേഖലയായ ഗുപ്‌കാർ റോഡിലെ ഔദ്യോഗിക വസതിയിൽ വീട്ടുതടങ്കലിലാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തരിഗാമി. തരിഗാമിയെ കാണാനും സുഖവിവരമന്വേഷിക്കാനും യെച്ചൂരി രണ്ടുതവണ ശ്രീനഗറിൽ എത്തിയെങ്കിലും അധികൃതർ കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നൽകാതെ മടക്കിഅയച്ചു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി ഉത്തരവുപ്രകാരം വ്യാഴാഴ്‌ച ശ്രീനഗറിൽ എത്തുന്നുണ്ടെന്ന് അറിയിച്ച് ജമ്മു -കശ്‌മീർ ഗവർണർ സത്യപാൽ മല്ലിക്കിന് യെച്ചൂരി കത്തയച്ചു. ശാരീരികസ്ഥിതി മെച്ചമല്ലാത്തതിനാൽ സഹായം ആവശ്യമാണെന്നും ഒരു സഹായിയെ ഒപ്പം കൂട്ടുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
കോടതി നിർദേശപ്രകാരം പ്രവർത്തിക്കും. കോടതിയിൽ കാര്യങ്ങൾ ബോധിപ്പിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. തന്റെ സത്യവാങ്‌മൂലം പരിശോധിച്ചശേഷമാകും കോടതി കേസുമായി മുന്നോട്ടുപോവുക– യെച്ചൂരി പറഞ്ഞു. ഇത്തവണയെങ്കിലും തരിഗാമിയെ കാണാൻ യെച്ചൂരിക്ക് അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.