കെഎസ്‌യുക്കാർ ഗവ. ലോ കോളേജിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളിൽ ഒരാളുടെ നില ഗുരുതരം. എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവും പഞ്ചവത്സര എൽഎൽബി മൂന്നാം വർഷ വിദ്യാർഥിയുമായ ആഷിഖ് രാജ് അപകട നില തരണം ചെയ്‌തിട്ടില്ല. ബൈക്കിന്റെ ക്രാഷ്‌ഗാഡ്‌കൊണ്ട് അടിയേറ്റ് ആഷിഖിന്റെ തല പൊട്ടിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള ആഷിഖിന്റെ തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശസ്‌ത്രക്രിയ വേണ്ടിവരും. വ്യാഴാഴ്‌ച രാവിലെ കൂടുതൽ പരിശോധനയ്‌ക്ക് ശേഷമേ ശസ്‌ത്രക്രിയ തീരുമാനിക്കാനാകൂവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് ഗവ. ലോ കോളേജിലെ കെഎസ്‌യുക്കാർ പുറത്തുനിന്ന് വാഹനത്തിൽ മാരകായുധങ്ങളുമായി വന്ന് എസ്‌എഫ്‌ഐക്കാരെ ആക്രമിച്ചത്. സംഭവത്തിൽ നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി മ്യൂസിയം പൊലീസ് അറിയിച്ചു.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്‌ണു എസ് നാഥിന്റെ തല കമ്പിവടിക്കടിച്ച് പൊട്ടിക്കുകയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്‌ത കേസിൽ ഒമ്പതു കെഎസ്‌യുക്കാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു. ചൊവ്വാഴ്‌ച സംഭവസ്ഥലത്തുനിന്ന് പൊലീസ് പിടികൂടിയ രണ്ട് കെഎസ്‌യുക്കാരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
കെഎസ്‌യു യൂണിറ്റ് ഭാരവാഹിയും എൽഎൽബി മൂന്നാംവർഷ വിദ്യാർഥിയുമായ എസ് അർജുൻ ബാബു, പഞ്ചവൽസര എൽഎൽബിയിലെ മൂന്നാം വർഷ വിദ്യാർഥി ആർ പി നിഖിൽ എന്നിവരെയാണ് ജുഡീഷ്യൽ ഒന്നാം മജിസ്‌ട്രേട്ട് അഞ്ചാം കോടതി റിമാൻഡ് ചെയ്‌തത്. കൂട്ടു പ്രതികളായ അരുൺ അമ്പിളി, അരുൺ ജോർജ്, മനുകൃഷ്‌ണ, മനു മനോജ്, മുഷ്‌താഖ്, ഷെഹി, ആഷിഖ് അഷ്‌റഫ് എന്നിവർ ഒളിവി ലാണ്. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
റിമാൻഡിലായവരെയും ഒളിവിൽ കഴിയുന്നവരെയും കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യാൻ പൊലീസ് വ്യാഴാഴ്‌ച ലോ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകും. 407, 323, 324, 326 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്‌ച ഉണ്ടായ സംഘർഷത്തിൽ രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കെഎസ്‌യു പ്രവർത്തനായ അരുൺ വിജയനെ മർദിച്ച പരാതിയിലാണ് കെഎസ്‌യുക്കാർക്കെതിരെ നാലാമത്തെ കേസ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുകൊണ്ടായിരുന്നു മർദനമെന്നാണ് അരുൺ നൽകിയിരിക്കുന്ന പരാതി. അതേ സമയം കെഎസ്‌യുക്കാർ റാഗ് ചെയ്‌തതിനെതിരെ ഒന്നാം വർഷ വിദ്യാർഥി അബാദ് പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് കൈമാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. റാഗിങ് ചെറുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ആശുപത്രിയിലുള്ള വിദ്യാർഥികൾ മൊഴി നൽകി. അതിനാൽ പ്രിൻസിപ്പൽ ഡോ. ആർ ബിജുകുമാറിൽനിന്നും വ്യാഴാഴ്‌ച പൊലീസ് മൊഴിയെടുത്തേക്കും. വ്യാഴാഴ്‌ച കോളേജിൽ വിവിധ സെമസ്‌റ്റർ പരീക്ഷകൾ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here