പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുന്നു. നിഷാ ജോസ് കെ മാണിയെ പിന്തുണച്ച് കേരള കോൺഗ്രസ് എം വനിതാ വിഭാഗത്തിന്റെ പ്രമേയം.
ഇരുവിഭാഗത്തിലും അംഗീകരിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ കണ്ടെത്താൻ നാളെ കോട്ടയത്ത് യുഡിഎഫ് നേതാക്കളുടെ യോഗം.
പിജെ ജോസഫിനെ ചെയർമാനായ യി അംഗീകരിച്ചാൽ മാത്രം ജോസ് കെ മാണിയും ആയി ഒത്തുതീർപ്പു മതിയെന്നാണ് ജോസഫ് തന്നെ തീരുമാനം.
ഒപ്പം നിഷയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വ്യവസ്ഥയും ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ചിഹ്നം മുൻനിർത്തിയുള്ള ജോസഫിന്റെ വില പേശലിന് മുന്നിൽ കീഴടങ്ങാനും ജോസ് കെ മാണി തയ്യാറല്ല.
ഇ ജെ അഗസ്തിയെ പൊതു സമ്മതനാക്കിയാൽ അംഗീകരിക്കാമെന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതോടെ, ജയിച്ചാൽ അഗസ്തി ജോസഫിനൊപ്പം ചേരുമോയെന്ന ആശങ്ക ജോസ് കെ മാണി ക്യാമ്പിലുമുണ്ട്.
കേരള കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇ.ജെ.ആഗസ്തിക്കു പുറമേ ബേബി ഉഴുത്തുവാൽ, ഫിലിപ് കുഴികുളം, ബൈജു പുതിയടത്തുചാലിൽ എന്നിവരുടെ പേരുകളുമുണ്ട്.
അതിനിടെ നിഷാ ജോസ് കെ മാണിയെ പിന്തുണച്ച് കേരള കോൺഗ്രസ് എം വനിതാ വിഭാഗം രംഗത്തെത്തി. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രമേയം പാല നിയോജക മണ്ഡലം വനിത കമ്മറ്റി പാസാക്കി.
രണ്ടു പതിറ്റാണ്ടായി നിഷ തുടരുന്ന നിശബ്ദ പൊതുപ്രവർത്തനം പരിഗണിക്കണം. സ്ഥാനാർത്ഥി കരിങ്ങോഴക്കൽ തറവാട്ടിൽ നിന്നുള്ള വനിതയാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രമേയം ജോസ് കെ മാണിക്ക് കൈമാറി.
സ്ഥാനാർത്ഥി നിർണയ തർക്കം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളും ഇനി നേരിട്ട് ചർച്ച ചെയ്യില്ല. പകരം കോൺഗ്രസ് നേതാക്കൾ ഇടനില നിൽക്കും.
ജോസഫും ജോസ് കെ മാണിയും തുടരുന്ന കടുംപിടുത്തത്തിനിടെ നാളെ ചേരുന്ന യു ഡി എഫ് നേതൃയോഗത്തിൽ സ്ഥാനാർത്ഥി തീരുമാനം ഉണ്ടാകാനിടയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here