‘ഇത്തിരിക്കോളം ഡ്രസ്സിട്ട് പബ്ലിക്കായി നില്‍ക്കുന്ന ഇവരെയൊക്കെ ആര് കെട്ടും’: യുവാവിന്റെ കമന്റിന് മറുപടിയുമായി പെണ്‍കുട്ടിയുടെ അമ്മ

സ്പോര്‍ട്സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ വേഷ വിധാനത്തെ കുറിച്ച് മോശമായി പറയുന്നവരെ കുറിച്ചുള്ള ഒരു അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കുറിപ്പ ഇങ്ങനെ:

നിലംപതിച്ചേക്കാവുന്ന ഒരു ഗര്‍ഭപാത്രത്തിന്റെ ഉടമയുടെ അമ്മയ്ക്ക് പറയാനുള്ളത്

*……… *……….. *……….. *……….. *………….. *

സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍, കഴിവുകള്‍ക്കപ്പുറം ആ കഴിവുകള്‍ പ്രകടമാക്കുന്ന സമയങ്ങളിലെ വസ്ത്രധാരണത്തെക്കുറിച്ച്,, അവരുടെ ശരീരത്തെക്കുറിച്ച് അങ്ങേയറ്റം തരംതാണ രീതിയില്‍ വിഷയമായെടുത്ത് ചര്‍ച്ച ചെയ്ത് വിമര്‍ശിക്കുന്ന ചിലത് കാണാനിടയായി,,, അവരുടെ അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലായത് സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പങ്കെടുക്കാവുന്ന സ്‌പോര്‍ട്‌സ് ഐറ്റങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി കണ്ടു പിടിക്കണമെന്നാണ്,,, ഈ വിഷയം പൊതുവായതില്‍ നിന്നും മാറി നിന്ന് വ്യക്തിപരമായി തന്നെ എടുക്കയാണ്…

2018ലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ ഇളയ മകള്‍ ഗൗരി 400 ാേൃ ന് പങ്കെടുക്കുന്നുണ്ട്,, ട്രാക്കിലെ എട്ട് പെണ്‍കുട്ടികളും സ്ലീവ്‌ലസ് ടോപ്പിലും ടൈറ്റ്‌സിലും ആണ്.. പിഴയ്ക്കുന്നത് പലപ്പോഴും ബ്ലോക്കില്‍ നിന്നും കാലെടുത്ത് സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്തായത് കൊണ്ട്, അത് വ്യക്തമായി കാണാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിന്റെ അടുത്ത് തന്നെ കമ്പിവലവേലിക്കരുകില്‍ നില്‍ക്കയായിരിന്നു.. പങ്കെടുക്കുന്ന മറ്റു കുട്ടികളുടെ മാതാപിതാക്കളും ഉണ്ട്,, കൂടെ ന്യൂജെന്‍ എന്ന ഓമനപ്പേരില്‍ പറയപ്പെടുന്ന പുറത്തുള്ള കുറച്ച് ആണ്‍കുട്ടികളും അവരുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളും ഉണ്ട് അവിടെ,, മത്സരത്തിന്റെ പിരിമുറുക്കം ട്രാക്കിലെ മുഖങ്ങളില്‍ വ്യക്തമാണ്,,

സ്റ്റാര്‍ട്ടിംഗിനു മുന്‍പ്, തൊട്ടടുത്ത് നിന്ന ഒരുവന്‍, അത്രയും നേരം ട്രാക്കിലുള്ളവരെ നോക്കി നിശബ്ദമായി നില്‍ക്കയായിരുന്നു ആള്‍, ആ നേരംവരെ മൗനമായി നിന്ന് ചിന്തിച്ചെടുത്ത, അവനെ സംബന്ധിച്ച് ഭീകരമായ ഒരു പ്രശ്‌നം ആത്മഗതമായി, ഉറക്കെ തമാശയെന്ന രൂപേണ പുറത്ത് വന്നു,,

‘ ഈ ഇത്തിരിക്കോളം ഡ്രസ്സിട്ട് പബ്ലിക്കായി നില്‍ക്കുന്ന ഇവരെയൊക്കെ ആര് കെട്ടും ‘

നിര്‍ഭാഗ്യമോ, ഭാഗ്യമോ, ? ട്രാക്കില്‍ നിന്ന പെണ്‍കുട്ടികളും അത് കേട്ടു. പിരിമുറുക്കങ്ങള്‍ ഒന്നയഞ്ഞ് ചുണ്ടിലൊരു കോണില്‍ ചിരി കണ്ടു,,, അവര്‍ അവന്‍ നിന്ന ഭാഗത്തേയ്‌ക്കൊന്ന് നോക്കി…

‘പോട പുല്ലേ.. നീ കാണാന്‍ നില്‍ക്കയാണ്, ഞങ്ങള്‍ ട്രാക്കിലും ‘ എന്ന് ഒരു നോട്ടംകൊണ്ട്, പറയാതെ പറഞ്ഞ് അവര്‍ ബ്ലോക്കില്‍ കാലങ്ങ് ഉറപ്പിച്ചു വച്ചു,,

ട്രാക്കിലെ എട്ട് പെണ്‍കുട്ടികളെയും ഞാന്‍ മനസ്സുകൊണ്ട് ചേര്‍ത്തു പിടിച്ചുമ്മ വച്ചു..

‘നീയതില്‍ വിഷമിക്കണ്ട ‘ എന്നു പറഞ്ഞ് അവിടെയുണ്ടായിരുന്ന മാതാപിതാക്കളിലാരോ അവനോട് കയര്‍ക്കുന്നുണ്ടായിരുന്നു,, അവന് കമിഴ്ത്തിവച്ച ഒരു കുടത്തിന്റെ ഷേപ്പ് തോന്നിയത്‌കൊണ്ട്, വെള്ളം ഒഴിക്കാന്‍ നില്‍ക്കേണ്ടതില്ല എന്ന് തോന്നി ഞാന്‍ മത്സരത്തിലേക്ക് പോയി,,

പക്ഷേ, കഷ്ടം തോന്നിയ ഒറ്റക്കാര്യം, കൂടെയുണ്ടായ സുഹൃത്തുക്കളായ പെണ്‍കുട്ടികളും അതിരസകരമായ അവന്റെ ആ തമാശ കേട്ട് ചിരിച്ചു എന്നതാണ്,, സ്വന്തം വര്‍ഗ്ഗത്തിനെ തരംതാഴ്ത്തി ആക്ഷേപിക്കുന്നത് കേട്ട് ആസ്വദിക്കുന്ന ഒരേ ഒരു ജീവി മനുഷ്യരായിരിക്കണം,,

പ്രണയിക്കാനും, ചുംബിക്കാനും.. വ്യക്തിസ്വാതന്ത്രത്തിനും വേണ്ടി കെട്ടുപാടുകള്‍ അഴിച്ചു വിടണമെന്നു പറഞ്ഞ് മുഷ്ടി ചുരുട്ടുന്ന പുതുതലമുറയാണ്,,, (ഒന്നടങ്കമെന്ന് പറയുന്നില്ല ..,ചിലരെങ്കിലും) ഈയൊരു കാഴ്ച കണ്ട് സ്ത്രീകളുടെ അഭിമാനത്തിന് മുറിവുണ്ടായത് സഹിക്കാന്‍ പറ്റാതെ വിമര്‍ശിക്കുന്നത്,,
വിമര്‍ശിക്കുന്നവരില്‍ പക്വതയെത്തിയ മുതിര്‍ന്ന മനുഷ്യരുമുണ്ടെന്നുള്ളതാണ്,, അവരനുവദിച്ചു കൊടുത്തിട്ടുണ്ട് എവിടെ, എങ്ങനെ, എത്രത്തോളം ആത്മവിശ്വാസം ഏതളവ് വരെ സ്ത്രീകള്‍ക്ക് പ്രകടിപ്പിക്കാം എന്നത്.. അതിനപ്പുറം പോയാല്‍ അത് സ്‌പോര്‍ട്‌സിലാണെങ്കില്‍ പോലും, അസഹിഷ്ണുത കൊണ്ട് വാക്കുകള്‍ ഏറ്റവും തരം താണ രീതിയില്‍ പുറത്ത് വരും,,

വെറും കാണികള്‍ മാത്രമായി, തിമിരം ബാധിച്ച കണ്ണുകളോടെ, സ്‌പോര്‍ട്‌സ് എന്താണെന്നറിയാതെ, കഴിവുകള്‍ കാണുന്നതിലുപരി ശരീരത്തിലേക്ക് കാഴ്ചയെ സൂം ചെയ്യുന്ന ചിലര്‍.., സ്വയമൊരു കഴിവും എടുത്തു പറയാനില്ലെങ്കില്‍ മിണ്ടാതിരുന്ന് കണ്ട് അവരെ അംഗീകരിച്ച് കയ്യടിച്ച് തിരിച്ചു പോവുന്നതല്ലേ മര്യാദ.. കയ്യടിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും കുറഞ്ഞത് മിണ്ടാതിരിക്കയെങ്കിലും ചെയ്യാം,,, അവരുടെ വസ്ത്രധാരണത്തേയും ഭാവിയേയും കുറിച്ചോര്‍ത്ത് ആകുലപ്പെടാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ബുദ്ധിമുട്ടുന്നതെന്തിന്,,?
ഓടിയാലോ ചാടിയാലോ വീണുപോകുന്ന ഗര്‍ഭപാത്രങ്ങളെ ഓര്‍ത്ത് ഇവര്‍ വിലപിക്കാന്‍ ഇവരുടെ തലമുറകള്‍ അവിടെ മുളപ്പിക്കാന്‍ മാത്രം വിഡ്ഢികളല്ല ആ പെണ്‍കുട്ടികളൊന്നും,, പമ്പരവിഡ്ഢിത്തങ്ങളുടെ ഹോള്‍സെയ്ല്‍ വിതരണക്കാരുടെ ചില പേരിനു മുന്നില്‍ പ്രൊഫസര്‍ എന്ന സീല്‍ വച്ച വിഡ്ഢി തമ്പുരാക്കന്‍മാരും… ഇത്തരക്കാരുടെ സ്വന്തമോ, ബന്ധമോ ആയ ഒരുവള്‍ സ്‌പോര്‍ട്‌സില്‍ നില്‍ക്കുമ്പോളല്ലാതെ ഇവര്‍ക്ക് അതിന്റെ മഹത്വം, അര്‍പ്പണം, വില,, മാനസിക സമ്മര്‍ദ്ധം ഇവയൊക്കെ ഇവരുടെ അച്ഛനോ, അച്ഛന്റെഅച്ഛനോ മണ്‍മറഞ്ഞ കാരണവര്‍മാരോ ശ്രമിച്ചാല്‍ പോലും മനസ്സിലാവാന്‍ ഒരു സാധ്യതയുമില്ല.

സാധാരണനിലയില്‍ വളരുന്ന പെണ്‍കുട്ടികളേക്കാളുപരി മനസ്സിലുറപ്പിച്ച ഒരു ലക്ഷ്യത്തിനു വേണ്ടി, വളരുന്ന പ്രായത്തിലെ വര്‍ണ്ണങ്ങളും രുചികളും ഉപേക്ഷിച്ച്, കടുത്ത പരിശീലനത്തില്‍ ജീവിതം തന്നെ സമര്‍പ്പിച്ചിട്ടാണ് ഈ പെണ്‍കുട്ടികള്‍ സ്‌പോര്‍ട്‌സ് എന്ന വേദിയില്‍ നില്‍ക്കുന്നത്,, സ്വന്തം മുഖസൗന്ദര്യത്തേക്കാള്‍ ശരീരത്തിന്റെ ഫിറ്റ്‌നസ്സിന് പ്രാധാന്യം കൊടുക്കുന്നവര്‍,, മഴയത്തും വെയിലത്തും മറ്റുള്ളവര്‍ കുട ചൂടുമ്പോള്‍ പ്രകൃതിയെ മറയില്ലാതെ ഏറ്റുവാങ്ങി പരിശീലനത്തിലാവുമവര്‍,, കോംപാക്ട് പൗഡറും, ഐ ലൈനറും, ലിപ്സ്റ്റിക്കും, ഒക്കെ അവരുടെ ചോയ്‌സില്‍ അവസാനത്തേത് പോലുമല്ല ആ സമയങ്ങളില്‍,, പിന്നെയാണ് ആരു കല്യാണം കഴിക്കുമെന്നും,, ഗര്‍ഭപാത്രമുടയുമെന്നുമുള്ള ഭീഷിണികള്‍,,,

വിമര്‍ശിക്കുന്ന ഇത്തരക്കാര്‍ക്കാര്‍ക്കില്ലാത്ത ഒന്നുണ്ട് ഈ പെണ്‍കുട്ടികള്‍ക്ക് ഉറപ്പുള്ള ഒരു ലക്ഷ്യം,, അതിനുള്ള പോരാട്ടത്തിനിടയില്‍ ഒരു വ്രതമെന്ന രീതിയില്‍ ജീവിതത്തെ സെറ്റ് ചെയ്തു വച്ചിരിക്കുന്ന പെണ്‍കുട്ടികളോട് അവരുടെ ഡ്രസ്സിംഗിനെ കുറിച്ചും, ഗര്‍ഭപാത്രത്തെക്കുറിച്ചും പറഞ്ഞ് സ്വയം ചൊറിയന്‍ പുഴുക്കളാവാതെ നിശബ്ദരായിരിക്കുക,, സ്വന്തം സ്ത്രീകളെ ചാക്കില്‍, കെട്ടി വയ്ക്കുക,,, വിമര്‍ശകരായ സ്ത്രീകള്‍ ‘കുല ‘ചിന്തകള്‍ക്കും, ഗര്‍ഭപാത്രത്തിനും ഉടവു തട്ടാതെ അനങ്ങാതെ സൂക്ഷിച്ച് നടക്കുക,,,

ഓണക്കോടിക്കു പകരം, വിഷുകൈനീട്ടത്തിനു പകരം ‘ എനിക്കൊരു ഒരു സ്‌പൈക്കോ…, ട്രാക്ക് സ്യൂട്ടോ മതി’ എന്ന് പറയുന്ന ഒരുവളുടെ അമ്മയാണ് ഞാന്‍,, മകള്‍ക്ക് നഷ്ടപ്പെടുന്ന പെണ്‍വര്‍ണ്ണങ്ങളോര്‍ത്ത്, അവളുടെ ലക്ഷ്യപ്രാപ്ത്തിക്കു വേണ്ടി എന്റെ നെഞ്ചില്‍നിന്നകന്ന് അകലെയാണെന്നോര്‍ത്ത് തരിമ്പും സങ്കടമില്ലാതെ, ട്രാക്കിലെ അവളുടെ കുതിപ്പ് നോക്കി ഇനിയും ഇനിയും എന്ന് വെമ്പല്‍ കൊള്ളുന്ന അമ്മ,,, ഞാന്‍ മാത്രമല്ല സ്‌പോര്‍ട്‌സിലേക്ക് ജീവിതം സമര്‍പ്പിച്ച എല്ലാ പെണ്‍കുട്ടികളുടേയും അമ്മമാര്‍ ഇങ്ങിനെ തന്നെയാണ്,, ഇങ്ങിനെ ആവാനേ പറ്റൂ,, മകളെ സുന്ദരിയാക്കുന്ന മേക്കപ്പ് തുടച്ചു കൊടുക്കുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് തൃപ്തി,, അഭിമാനം:- ഒരു കുതിപ്പിന്റെ അവസാനം കിതച്ചു നില്‍ക്കുന്ന അവളുടെ മുഖത്തെ വിയര്‍പ്പ് തുടച്ചു കൊടുക്കുന്നതാണ്,, അതുമാത്രമാണ്

എന്ന്
ഗൗരിയുടെ അമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News