പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേറിട്ട വഴിയിലൂടെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനായി പാഴ്വസ്തുക്കൾ ശേഖരിക്കുകയാണ് ഡിവൈഎഫ്ഐയിലേക്ക് പണം കൈമാറും.
ഒന്നും പാഴല്ല, ഒന്നും ചെറുതുമല്ല.. പ്രളയാനന്തര കേരളത്തിനായ് പാലക്കാടൻ യുവതയുടെ കൈത്താങ്ങ്. ഈ സന്ദേശവുമായി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പാലക്കാട്ടെ യുവജനങ്ങൾ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. പൊട്ടിയ പാത്രങ്ങൾ, പഴയ ഇരുമ്പ്, പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, പത്ര-മാസികകൾ അങ്ങിനെ വീടുകളിലെ പാഴ്വസ്തുക്കൾ എന്തുമാവട്ടെ. എല്ലാം ഡിവൈഎഫ്ഐ പ്രവർത്തകർ ശേഖരിക്കും. ശേഖരിക്കുന്ന വസ്തുക്കളെല്ലാം വിൽപന നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറും. സാധ്യമായ എല്ലാ വഴികളിലൂടെയും പ്രളയബാധിതർക്ക് പരമാവധി സഹായമെത്തിക്കുക എന്നതാണ് ഡിവൈഎഫ്ഐയുടെ ലക്ഷ്യമെന്ന് ജില്ലാ സെക്രട്ടറി പി എം ശശി പറഞ്ഞു.
സെപ്തംബർ 1 വരെ മൂന്ന് ദിവസം ജില്ലയിലെ 15 ബ്ലോക്കുകളിലുൾപ്പെട്ട 2463 യൂണിറ്റ് കമ്മിറ്റികളുടെ പരിധിയിലുള്ള മുഴുവൻ വീടുകളിലുമെത്തിഡിവൈഎഫ്ഐ പ്രവർത്തകർ പാഴ് വസ്തുക്കൾ ശേഖരിക്കും. നേരത്തെ നിലമ്പൂരിലേക്കും വയനാട്ടിലേക്കും 27 ലോഡ് അവശ്യവസ്തുക്കൾ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കയറ്റി അയച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here