കശ്മീര്‍ വിഷയം; ഇന്ത്യ പിന്നോട്ടുപോയാല്‍ ചര്‍ച്ചയാകാമെന്ന് പാകിസ്ഥാന്‍

കശ്മീര്‍ വിഷയത്തില്‍ നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോയാല്‍ മാത്രം ചര്‍ച്ച നടത്താമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിന്‍വലിക്കുകയും സൈന്യത്തെ പിന്‍വലിക്കുകയും ചെയ്താല്‍ അവരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസിനോടാണ് ഇമ്രാന്‍ ഖാന്‍ നിലപാടു വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെടുത്ത തീരുമാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടലിലേക്കു പോകേണ്ടിവരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

കശ്മീര്‍ വിഷയത്തിലെ ചര്‍ച്ചയില്‍ കശ്മീരികളുള്‍പ്പെടെ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ ചര്‍ച്ച തുടങ്ങണമെങ്കില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ പിന്‍വലിക്കണമെന്നും പാക് പ്രധാനമന്ത്രി പറയുന്നു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് ദക്ഷിണേഷ്യയുടെ സമാധാനത്തിനു വേണ്ടിയാണെന്നും എന്നാല്‍ ചര്‍ച്ചാ ശ്രമങ്ങളെല്ലാം ഇന്ത്യ തിരസ്‌കരിക്കുകയായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.വാണിജ്യ വ്യാപാര നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടെങ്കില്‍ അത് കശ്മീരിനെക്കുറിച്ചല്ല, മറിച്ച് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാക്് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here