പൊതുമേഖലാ ബാങ്കുകളുടെ ലയനം; കേരളത്തിൽ 250 ശാഖകള്‍ പൂട്ടും, രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും

പത്ത്‌ ബാങ്കുകളെ ലയിപ്പിച്ച്‌ നാലെണ്ണമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കേരളത്തിൽ ഇരുനൂറ്റമ്പതോളം ശാഖകൾ പൂട്ടും. രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും വിആർഎസും വ്യാപകമാകും. ഓഫീസർ തസ്‌തികയിലെ ജീവനക്കാരിൽ നല്ലൊരു പങ്കിനും സംസ്ഥാനത്തിനു പുറത്ത്‌ പോകേണ്ടിവരും.

എസ്‌ബിഐ ലയനശേഷം 32 കറൻസി ചെസ്‌റ്റുകളടക്കം 200 ലേറെ ശാഖയാണ്‌ കേരളത്തിൽ പൂട്ടിയത്‌. കനറാ ബാങ്കിലെ ഓഫീസർ തസ്‌തികകളിലേക്കുള്ള റാങ്ക്‌ ലിസ്‌റ്റും അനിശ്ചിതത്വത്തിലാണ്‌. 1600 പേരുടെ റാങ്ക്‌ ലിസ്‌റ്റിൽ 300 പേർ കേരളത്തിൽ നിന്നാണ്‌.

ലയിപ്പിക്കുന്ന ബാങ്കുകൾക്ക്‌ സംസ്ഥാനത്ത്‌ 1482 ശാഖയുണ്ട്‌. 250 ശാഖയ്‌ക്കൊപ്പം റീജ്യണൽ ഓഫീസുകളും പൂട്ടേണ്ടിവരും. സിൻഡിക്കറ്റ്‌ ബാങ്കിനെ കനറാ ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനമാണ്‌ ഏറെ ബാധിക്കുക. രണ്ടിനുമായി 700 ശാഖയുള്ളതിൽ നൂറ്റിപ്പത്തോളം പൂട്ടേണ്ടിവരും. യൂണിയൻ ബാങ്ക്‌, ആന്ധ്ര ബാങ്ക്‌, കോർപറേഷൻ ബാങ്ക്‌ എന്നിവയുടെ 413 ശാഖകളിൽ നൂറെണ്ണത്തിന്‌ പൂട്ടുവീഴും.

ഓറിയന്റൽ ബാങ്കും യുണൈറ്റഡ്‌ ബാങ്കും പഞ്ചാബ്‌ നാഷണൽ ബാങ്കിൽ ലയിക്കുമ്പോൾ 20ഉം അലഹാബാദ്‌ ബാങ്ക്‌ ഇന്ത്യൻ ബാങ്കിൽ ലയിക്കുമ്പോൾ 20 ശാഖയും പൂട്ടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here