ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേരളാ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചാ വേദിയായിരുന്നു ‘ചേരികളെയും കോളനികളെയും അംഗീകരിക്കണം’ എന്ന വിഷയത്തിലൂന്നിയുള്ള സെഷന്.
‘ചെങ്കല്‍ച്ചൂളയുടെ ആത്മകഥ’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകന് എന്ന നിലയില്‍ ഒരു അദളിതനായ മാധ്യമ പ്രവര്ത്തകന് എന്ന നിലയിലുള്ള അനുഭവങ്ങള്‍ പറഞ്ഞു കൊണ്ടാണ് ബിജു മുത്തത്തി ചര്‍ച്ചയില്‍ സംസാരിച്ചത്. ദളിതര്‍ക്ക് വേണ്ടി ദളിതനല്ലാത്തയാള് സംസാരിക്കുമ്പോള്‍ സവര്ണ്ണതയാരോപിച്ച് മാറ്റി നിര്‍ത്തുക എന്നതാണ് ഇപ്പോള്‍ രീതിയെന്ന് ബിജു പറഞ്ഞു.
എന്നാല്‍ ദളിതനല്ലാത്തയാള് ദളിത് വിഷയത്തില്‍ സംസാരിക്കേണ്ടതേയില്ലെന്നായിരുന്നു സദസ്സിന്റെ നിലപാട്. ചര്‍ച്ച പിരിഞ്ഞ ശേഷം തന്റെ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഡറേറ്റര്‍. ചര്‍ച്ചയില്‍ പങ്കെടുത്ത ദളിത് ആക്ടിവിസ്റ്റ് മായാ പ്രമോദിന്റെയും സദസ്സിന്റെയും നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൗലീകവാദപരവുമാണെന്നും ദളിത് മുന്നേറ്റങ്ങളെ ആകെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ എഴുതുന്നു:
ജോണി എം എല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:
‘കേരളാ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ വളരെ സജീവമായി പങ്കെടുക്കാന്‍ കഴിഞ്ഞതില്‍, ഞാന്‍ മോഡറേറ്റ് ചെയ്ത സെഷനുകളില്‍ ഏറ്റവും ചൂടും പൊടിയും ഉയര്‍ത്തിയത് ഇന്നലെ നടന്ന ‘ചേരികളെയും കോളനികളെയും വിധിഹിത യാഥാര്‍ഥ്യമാണെന്ന രീതിയില്‍ അവഗണയോടെ സ്വീകരിക്കുന്നതിന് പകരം അവയെ അംഗീകരിക്കുകയല്ലേ വേണ്ടത്?’ എന്ന് അര്‍ഥം വരുന്ന ഒരു സെഷന് ആയിരുന്നു. പങ്കെടുത്തവര്‍ മായാ പ്രമോദ്, നളിനി ജമീല, ബിജു മുത്തത്തി എന്നിവര്‍ ആയിരുന്നു. ഇവര്‍ക്ക് മൂന്നു പേരും സാമൂഹിക-സാംസ്കാരിക കേരളത്തില്‍ ഒരു പക്ഷെ മുഖവുര വേണ്ടാത്തവരാണ്.
വിഷയം അവതരിപ്പിച്ചു കൊണ്ട് ഞാന്‍ പറഞ്ഞത് മൂന്നു പ്രധാന പോയിന്റുകളാണ്: ഒന്ന്) വിഷയം തന്നെ ആന്തരികമായി ഒരു വലിയ വിച്ഛേദനം നേരിടുന്ന ഒന്നാണ്. അതായത്, ചേരികളും കോളനികളും നിലനിര്‍ത്തപ്പെടണം പക്ഷെ അവയെ മെച്ചപ്പെടുത്തണം എന്ന വാദമാണ് അതില്‍ ഉള്ളത്; അല്ലാതെ അവയെ പൂര്‍ണ്ണമായും വേണ്ട എന്ന വാദം സര്‍ക്കാര്‍ തലത്തില്‍ ഉന്നയിക്കപ്പെടുന്നില്ല, അതിനാല്‍ത്തന്നെ അത് സമൂഹത്തിലും പ്രതിഫലിപ്പിക്കപ്പെടുന്നില്ല, രണ്ട്) ചേരികളും കോളനികളും കുറ്റവാളി സമൂഹങ്ങളുടെയും സിനിമാ ഫാന്‍ ക്ലബ്ബ്കളുടെയും വേശ്യാവൃത്തിയുടെയും മദ്യവും മയക്കുമരുന്നും വില്‍ക്കുന്നതിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ കഴിയുന്നതിന്റെയും ഇടം എന്ന നിലയിലുള്ള പ്രതിച്ഛായയാണ് പൊതുമണ്ഡലത്തില്‍ പ്രക്ഷേപിക്കപ്പെട്ടിരിക്കുന്നത്. മൂന്ന്) ഈ ഇടങ്ങളില്‍ നിന്ന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവരും ഭൂസമരങ്ങള്ക്കായി മുന്നില്‍ നില്‍ക്കുന്നവരും ആവശ്യപ്പെടുന്നത് ലക്ഷം വീടോ അഞ്ചു സെന്റോ അല്ല മറിച്ച് അന്തസ്സുള്ള ജീവിതത്തിനായി ഭൂമിയുടെ അവകാശമാണ്.
എന്റെ രണ്ടാമത്തെ പോയിന്റിനെ ഏറെക്കുറെ അംഗീകരിക്കുകയും സചിവോത്തമപുരം കോളനി, ബീമാപള്ളി കോളനി എന്നിങ്ങനെയുള്ള രണ്ടിടങ്ങളില്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന വിവേചനത്തെയും കുറ്റവാളിവല്ക്കരണത്തെയും കുറിച്ചാണ് നളിനി ജമീല സംസാരിച്ചത്. മുഖ്യധാരാ സമൂഹത്തിനെ അപേക്ഷിച്ചു ആഹ്ളാദാനുഭവങ്ങളിലും പങ്കാളിത്ത ജീവിതങ്ങളിലും മുന്നില്‍ നില്‍ക്കുന്നത് ഇങ്ങനെ വിവേചിക്കപ്പെട്ട ഇടങ്ങളിലെ മനുഷ്യര്‍ തന്നെയാണെന്ന് നളിനി ജമീല അടിവരയിട്ടു പറഞ്ഞു.
മായാ പ്രമോദ്, ഒരു പാലത്തിനു കീഴിലുള്ള ഒരു ചേരിയില്‍ ആരംഭിച്ച തന്റെ ബാല്യകാലത്തെക്കുറിച്ചും, ഇരുപത്തിയൊന്ന് വയസ്സുവരെ താന്‍ ജീവിച്ച കോളനി അനുഭവങ്ങളെക്കുറിച്ചും സംക്ഷിപ്തമായി വിവരിച്ചു കൊണ്ട്, തന്റെ വിദ്യാഭ്യാസം പോലും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മുഖ്യധാരാ വിശ്വാസങ്ങളെ അട്ടിമറിച്ചു കൊണ്ടുള്ളതായിരുന്നു എന്ന് പറഞ്ഞു. എന്നാല്‍ മായാ പ്രമോദ് ഉയര്‍ത്തിയ പ്രധാന പോയിന്റ്, ചേരികളെയും കോളനികളെയും നിലനിര്‍ത്തുന്നതിന് പകരം, മനുഷ്യര്‍ക്കു അന്തസ്സോടെ ജീവിക്കാനുള്ള ഭൂമിയാവകാശവും ഒപ്പം വിഭവാധികാരവും നല്‍കണം എന്നുള്ളതായിരുന്നു.
ദളിത് വ്യവഹാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പോയിന്റ് ആണ് വിഭവാധികാരത്തെ സംബന്ധിച്ചുള്ളത്. സര്‍ക്കാര്‍ വീട് വെച്ച് നല്‍കുന്നത് കൊണ്ടോ കിറ്റെക്സ് അലുമിനിയം കമ്പനി മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ കോളനികളില്‍ ഏര്‍പ്പെടുത്തുന്നത് കൊണ്ടോ പരിഹരിക്കപ്പെടാവുന്ന ഒരു വിഷയം അല്ല അത്. ഭൂമിയും വിഭവാധികാരവും ആണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്ന് മായാ പ്രമോദ് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.
ഒരു ദൃശ്യമാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ ബിജു മുത്തത്തി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടത്, തന്റെ തൊഴിലിട അനുഭവങ്ങള്‍ പറഞ്ഞു കൊണ്ടാണ്. ചെങ്കല്‍ചൂളയുടെ ആത്മകഥ വി എസ് ധനുജാകുമാരി എഴുതിക്കൊണ്ടിരിക്കുന്ന വേളയില്‍ത്തന്നെ ആ കോളനിയെക്കുറിച്ചു ബിജു തന്റെ ‘കേരളാ എക്സ്പ്രസ്സ്’ എന്ന പരിപാടിയില്‍ ഫീച്ചര്‍ ചെയ്തിരുന്നു. ദളിത് അല്ലാതിരിക്കുന്നത്, ദളിത് വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ തന്നെപ്പോലുള്ളവരെ വിവേചിക്കുന്നതിന് കാരണമായിത്തീരുന്നു എന്ന് ബിജു അഭിപ്രായപ്പെട്ടു. ഇത് ദളിത് സാവര്‍ണ്യം എന്നൊരു സംവര്ഗത്തിനെക്കുറിച്ചു ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, പലപ്പോഴും ദളിത് സ്വത്വവാദം പുലര്‍ത്തുന്നവരും ‘വെളുപ്പ്’ എന്നതിനോട് ചായ്വ് പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ മേഖലയില്‍ ദളിത് സാന്നിധ്യത്തിന്റെ അഭാവം വലിയൊരു പ്രശ്നമാണെന്നും ബിജു മുത്തത്തി ചൂണ്ടിക്കാണിച്ചു.
ബിജു മുത്തത്തിയുടെ നിരീക്ഷണങ്ങളെ അത്ര ജനാധിപത്യ ഔദാര്യത്തോടെയല്ല സദസ്സും മായാ പ്രമോദും ഏറ്റെടുത്തത്. ദളിതരെ ഇത്രയും നാള് അകറ്റി നിറുത്തിയിരുന്ന ഒരു സമൂഹത്തോട് സംസാരിക്കുമ്പോള്‍ ജനാധിപത്യ ഔദാര്യം വേണ്ടാ എന്ന ശക്തമായ ഒരു നിലപാട് ഉയര്‍ന്നിട്ടുണ്ട്. മായാ പ്രമോദ് ബിജുവിനെ ഖണ്ഡിച്ചത്, സാമൂഹ്യമാധ്യമങ്ങളില്‍ വെളുപ്പിനെ ഡിസൈര്‍ ചെയ്യുന്നു എന്ന് പറയുന്നത് വളരെ വൈയക്തികമായ ഒരു ആരോപണം മാത്രമാണെന്നും അതില്‍ വസ്തുതകള്‍ ഇല്ല എന്നും അവര്‍ പ്രസ്താവിച്ചു. ദളിതരുടെ അഭാവം മാധ്യമരംഗത്ത് മാത്രമായി എന്തിനു ചുരുക്കണമെന്നും, ഏതൊരു മേഖലയിലാണ് അത്തരം അഭാവം ഇല്ലാത്തതെന്നും മായാ പ്രമോദ് മറുചോദ്യം ഉയര്‍ത്തി.
സദസ്സില്‍ നിന്നുള്ള ഇടപെടലാണ് ഏറ്റവും ശക്തമായി ബിജുവിന് എതിരെ തിരിഞ്ഞത്. ദളിതര്‍ക്കു ‘വേണ്ടി’ സംസാരിക്കുന്നവരെക്കൂടി സവര്‍ണ്ണത ‘ആരോപിച്ചു’ വിവേചിക്കുകയാണെന്നു തനിയ്ക്ക് തോന്നിയിട്ടുണ്ടെന്നു ബിജു വിശദീകരിച്ചപ്പോള്‍, സദസ്സില്‍ നിന്ന് കിട്ടിയ ഉത്തരം, ദളിത് വ്യവഹാരത്തില്‍ മൗലികമായി ഉയര്‍ന്നു കേള്‍ക്കുന്ന ഒന്ന് തന്നെയായിരുന്നു: ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സംസാരിക്കേണ്ട. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ വഴിമാറി/വഴിമുടക്കാതെ നിന്നാല്‍ മതി. ഇടപെട്ട് സംസാരിച്ച യുവതി ഊന്നിപ്പറഞ്ഞത് ‘ഏജന്‍സിയും അല്ലീസും’ (കര്തൃസ്ഥാനവും സഹായസ്ഥാനവും) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു. സഹായം ഒരിക്കലും കര്തൃസ്ഥാനത്തിനു പകരം വെക്കാനോ തമ്മില്‍ ഭേദമില്ലാതെ കാണാനോ സാധ്യമല്ല എന്ന് അവര്‍ പറഞ്ഞു. ഇടപെട്ടു സംസാരിച്ച മറ്റൊരു യുവാവ് പറഞ്ഞത്, രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് ചിരിച്ചു കൊണ്ട് സുനില്‍ പി ഇളയിടത്തിനു സംസാരിക്കാന്‍ കഴിയുന്നത് പോലെ സണ്ണി കപിക്കാടിനു അത്ര നര്‍മ്മത്തോടെ അതിനെ സമീപിക്കാന്‍ കഴിയുകയില്ല എന്ന അടിസ്ഥാനവ്യത്യാസത്തെയാണ്.
മോഡറേറ്റര്‍ എന്ന നിലയില്‍ രണ്ടു കാഴ്ചപ്പാടിനെയും സദസ്സിന്റെ ഭാവി വിചിന്തനത്തിനായി തുറന്നിട്ടു കൊണ്ട് ഞാന്‍ സെഷന് അവസാനിപ്പിച്ചു. എന്നാല്‍, ചില കാര്യങ്ങള്‍ ഇത് സംബന്ധിച്ച് പറയേണ്ടതുണ്ട്. ഏജന്‍സിയും അല്ലീസും തമ്മിലുള്ള വ്യത്യാസം ഏതു നില വരെ ആകാം എന്നുള്ള ഒരു വലിയ ചോദ്യമാണ് ഇപ്പോള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. ഗായത്രി ചക്രവര്‍ത്തി സ്പിവാക് ‘ക്യാന്‍ ദി സബാള്‍ട്ടണ്‍ സ്പീക്ക്’ എന്ന 1985 -ല്‍ എഴുതിയ പ്രബന്ധത്തിലാണ്, മൂന്നാം ലോകത്തിന്റെ നാവിനെ പാശ്ചാത്യ-വെള്ള-പുരുഷന്റെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയും കര്‍തൃത്വ സ്ഥാപനത്തിന് വേണ്ടിയും തട്ടിയെടുക്കുന്നതിനെ പ്രശ്നവല്‍ക്കരിക്കുന്നത്. സ്പിവാക്കിന്റെ ഈ പ്രബന്ധം അന്താരാഷ്ട്ര തലത്തില്‍ കോളനി-അനന്തര വ്യവഹാരത്തിനും ഫെമിനിസ്റ്റ് വ്യവഹാരത്തിനും തുടര്‍ന്ന് ദളിത് വ്യവഹാരത്തിനും വലിയൊരു രീതീശാസ്ത്രപരമായ അടിത്തറ നല്കുകയുണ്ടായി. സ്ത്രീയ്ക്ക് വേണ്ടി സ്ത്രീയും, ട്രാന്‍സ് വ്യക്തിത്വത്തിന് വേണ്ടി ട്രാന്‍സ് മനുഷ്യരും ദളിതര്‍ക്ക് വേണ്ടി ദളിതരും സംസാരിക്കേണ്ടതിന്റെ ആവശ്യകത ഇതില്‍ പൊങ്ങി വരുന്നു.
ഏജന്‍സിയും അല്ലീസും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ് സജീവമാകുന്നത്. അതെ സമയം ഇത് ആനുഭാവികം അഥവാ എക്സ്പീരിയന്‍ഷ്യല്‍ കൂടിയാകുന്നു. എല്ലാ വിധത്തിലുള്ള ആനുഭാവിക വ്യവഹാരങ്ങളും ചെന്ന് പെടുന്നത് സന്ദര്‍ഭവശാലുള്ള എക്സ്ക്ളൂഷനറി പ്രാക്ടീസുകളില്‍ ആണ്. അതായത്, അത് സ്വത്വ രാഷ്ട്രീയത്തിന്റെയും വ്യവഹാരത്തിന്റെയും ഏറ്റവും സൂക്ഷ്മമായ ബന്ധങ്ങളുടെ കണ്ണിചേരലില് ചെന്നെത്തുകയും അതുമായി ബന്ധപ്പെടാത്ത എല്ലാറ്റിനെയും അതിനു പുറത്തു നിറുത്തുകയും ചെയ്യുന്നു. സ്പിവാക്കിന്റെ സിദ്ധാന്തവല്ക്കരണം, തീര്‍ച്ചയായും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നാവുണ്ടെന്നു തന്നെയാണ് ഉറപ്പിച്ചു പറയുന്നത്. പക്ഷെ അതിനെ മൗലികവാദപരമായി സമീപിച്ചാല്‍ ഉണ്ടാകുന്ന അപകടം നാം പില്ക്കാല ഫെമിനിസത്തിലും ബ്ലാക്ക് മൂവേമെന്റുകളിലും കണ്ടു. വെളുത്ത ഫെമിനിസവും കറുത്ത ഫെമിനിസവും ജോലിയുള്ളവരുടെ ഫെമിനിസവും ഇല്ലാത്തവരുടെ ഫെമിനിസവും മിഡില്‍ ക്ളാസ് ഫെമിനിസവും വര്‍ക്കിംഗ് ക്ലാസ് ഫെമിനിസവും ഒക്കെ അതില്‍ നിന്നുണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ സഹകരണത്തിന് പകരം ഇത് സൂക്ഷമതലത്തിലും പ്രായോഗിക തലത്തിലും വിഘടനങ്ങളിലേയ്ക്ക് നീങ്ങുകയും ഫെമിനിസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു.
അമേരിക്കന്‍ ഫെമിനിസ്റ്റ് സൈദ്ധാന്തികയായ ബെല്‍ ഹൂക്സ് ഒക്കെ അവരുടെ പക്വതയാര്‍ന്ന ഘട്ടത്തിലേക്ക് വരുമ്പോള്‍ ഇത്തരം വിഘടനങ്ങളെയും വിച്ഛേദനങ്ങളെയും വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുന്നുണ്ട്. ഏറ്റവും മൗലികമായാ അര്‍ത്ഥത്തില്‍ ഏജന്‍സിയാണ് തിരികെ പിടിക്കേണ്ടത് എന്ന് പറയുമ്പോള്‍ തന്നെ, ആ തിരികെ പിടിക്കലിനെ പിന്തുണയ്ക്കുന്ന, അതുമായി സഹകരിക്കുന്ന, അല്ലെങ്കില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ആരും നമുക്ക് വേണ്ടാ എന്ന് പറയുന്നത്, കൗണ്ടര്‍ അപാര്‍തീഡ് പോലുള്ള ഒന്നായി മാറും എന്ന ഭയം എനിയ്ക്കുണ്ട്.
ദളിത് വിഷയങ്ങള്‍ സംസാരിക്കാന്‍ നിങ്ങള്‍ക്ക് ദളിത് ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണം എന്ന് പറയുന്നത് ഒരു എക്സ്ക്ളൂഷനറി പ്രാക്ടീസ് ആണെന്ന് മാത്രമല്ല അത് കൌണ്ടര്‍ പ്രൊഡക്ടീവും ആണെന്ന് പറയേണ്ടി വരും. ‘നിങ്ങള്‍ നമുക്ക് വേണ്ടി സംസാരിക്കേണ്ട ഒന്ന് മാറി നിന്ന് തന്നാല്‍ മതി’ എന്ന് പറയുന്നതിന്റെ പിന്നിലെ അപകടം എന്നത്, ഒരു ജനാധിപത്യ സംവിധാനത്തില്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും സംസാരിക്കാന്‍ അവകാശം ഉണ്ടെന്ന പ്രതിവാദം കൊണ്ട് അതിനെ തകര്‍ക്കാന്‍ കഴിയും എന്നുള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക -ദേശ-പ്രാദേശിക-ആഗോള പാരിതോവസ്ഥയില്‍ എസ്ക്ളൂഷനറി പ്രാക്ടീസുകള്‍ക്ക് നിലനില്ക്കാന് കഴിയില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
പിതൃ അധികാരത്തെ ചെറുക്കുന്നതും ലിംഗം ഉണ്ട് എന്ന ഒറ്റക്കാരണത്താല്‍ പുരുഷ വിഭാഗത്തെ ഒന്നായി മാറ്റി നിര്‍ത്തുന്നതും രണ്ടു ധാരണകളാണെന്ന്/ധാരകളാണെന്ന് നാം മനസ്സിലാക്കണം. ദളിതര്‍ക്ക് വേണ്ടി ദളിതര്‍ സംസാരിക്കും എന്ന് പറയുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്; പക്ഷെ ആ സംസാരത്തെ ഏറ്റെടുക്കാന്‍ സഹകാരികള്‍ ഇല്ലെങ്കില്‍ (അവരെ പിണക്കി അയക്കുന്നത് വഴി) സംസാരം ഒരു ക്യാമ്പ് മെന്റാലിറ്റിയായി ചുരുങ്ങിപ്പോകും എന്ന അപകടം ഉണ്ട്. കുടുംബ വഴക്കില്‍ നമുക്കെന്തു കാര്യം എന്ന രീതിയില്‍ ആളുകള്‍ തിരിഞ്ഞു പോകും. മറ്റൊരു പ്രധാന അപകടം എന്നത്, ദളിതര്‍ക്കു വേണ്ടി ദളിതര്‍ മാത്രം സംസാരിച്ചാല്‍ മതി മറ്റുള്ളവര്‍ കേട്ടാല്‍ മതി എന്ന് പറയുന്നത്, പഴയൊരു ബ്രാഹ്മിണിക്കല്‍ രീതിയാണ്; അത് ഫാസിസ്റ്റ് സമീപനമാണ്. എം എസ് ബനേഷിന്റെ ‘നല്ലയിനം പുലയ അച്ചാറുകള്‍’ എന്ന കവിതയെ ദളിത് കവിതയായി കാണുന്നില്ലല്ലോ എന്ന് ബിജു മുത്തത്തി ചോദിക്കുമ്പോള്‍ ‘ഇവിടെ കവിത എഴുതാന്‍ എസ് ജോസെഫും കലേഷും ഒക്കെ ഉണ്ടല്ലോ ‘ എന്ന് മറുപടി പറയുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധ നിലപാടാണ് എന്നാണ് എന്റെ അഭിപ്രായം.
‘ആര്‍പ്പോ ആര്‍ത്തവത്തില്‍’ സണ്ണി കപിക്കാടിനെ സംസാരിപ്പിക്കുന്നത്, അദ്ദേഹം ദളിത് സൈദ്ധാന്തികന്‍ ആയതു കൊണ്ടോ മാസമുറയുള്ള സ്ത്രീ ആയതു കൊണ്ടോ അല്ല. ആ മുന്നേറ്റത്തില്‍ ജെയ്സണ്‍ കൂപ്പറിനെപ്പോലുള്ള ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ അദ്ദേഹത്തെപ്പോലുള്ള അനേകം പുരുഷന്മാര് പങ്കെടുക്കുന്നത് അവര്‍ക്കെല്ലാം മാസമുറ ഉള്ളത് കൊണ്ടല്ല. മാസമുറയെപ്പറ്റി ഞങ്ങള്‍ പറഞ്ഞു കൊള്ളാം നിങ്ങള്‍ വെറുതെ കേട്ട് കൊണ്ടിരുന്നാല്‍ മതി എന്ന് പറയുന്നത് എത്രകണ്ട് ശരിയെന്ന് എനിയ്ക്ക് തീര്‍ച്ചയില്ല. കാരണം, പാന്റീസില്‍ നിന്ന് രക്തം പുരണ്ട സാനിറ്ററി നാപ്കിന് വലിച്ചിളക്കുന്നതിന്റെ ശബ്ദത്തെ എസ് കലേഷ് അദ്ദേഹത്തിന്റെ ഒരു കവിതയില്‍ പരാമര്‍ശിക്കുന്നത് കേട്ട്, സാഹിത്യ ഗവേഷകയായ വിനീതാ വിജയന് പറഞ്ഞത്, ഒരു സ്ത്രീയും അങ്ങിനെയൊരു വരി കവിതയില്‍ എഴുതിയിട്ടില്ലെന്നാണ്. കലേഷിന് ആര്‍ത്തവം ഉണ്ടോ എന്ന് ഇനിയും ചോദിച്ചറിയേണ്ടിയിരിക്കുന്നു.
എല്ലാത്തരം സ്വത്വവാദങ്ങള്‍ക്കും മൗലികവാദത്തിന്റെ ഒരു അംശം ഉണ്ടാകാം. എന്നാല്‍ അത് മൗലികവാദം ആകാതെ സൂക്ഷിക്കേണ്ടത് സ്വത്വവാദത്തെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. അല്ലെങ്കില്‍ സംഭവിക്കുന്നത്, മുസ്ലിം വിഷയം മുസ്ലീങ്ങളും ദളിത് വിഷയം ദളിതരും നായര്‍ വിഷയം നായന്മാരും നമ്പൂതിരി വിഷയം നമ്പൂതിരിമാര്‍ക്കും അറിവുള്ള ആനുഭാവിക മേഖലകളാവുകയും ഏജന്‍സി എന്ന ഒറ്റക്കാരണത്താല്‍ അല്ലീസിനെ അവര്‍ക്ക് നഷ്ടപ്പെടുകയും സമൂഹം ശ്ലഥമാവുകയും ചെയ്യും. ശ്ലഥമായ ഒരു സമൂഹം എന്നത് എന്റെ പ്രാഥമികമായ ആകുലത അല്ല. എന്നാല്‍ ശ്ലഥമായ ഒന്നിലൂടെ ഏതൊരു പ്രത്യയശാസ്ത്രത്തിനും മുന്നേറ്റം പ്രയാസമാകും.
ദളിതര്‍ക്കു വേണ്ടി ദളിതര്‍ സംസാരിച്ചാല്‍ മതി മറ്റുള്ളവര്‍ മാറി നില്ക്കൂ എന്ന് പറയുന്നത്, അസമിലെ പൗരന്മാര് അല്ലാതായിപ്പോയ പത്തൊമ്പതു ലക്ഷം മുസ്ലീങ്ങള്‍ക്ക് വേണ്ടി അവര്‍ തന്നെ സംസാരിച്ചാല്‍ മതി എന്ന് പറയുന്നത് പോലാകും. ഏജന്‍സി ഒരു പരിധി കഴിഞ്ഞാല്‍ വികേന്ദ്രീകരിക്കപ്പെടുക തന്നെ വേണം. പ്രദീപന് പാമ്പിരിക്കുന്ന് വയലാറിനെ വിമര്‍ശിക്കുമ്പോള്‍ വയലാര്ക്കവിതകളെ റദ്ദു ചെയ്യുന്നില്ല എന്ന് മാത്രമല്ല ആ ഒറ്റക്കാരണത്താല്‍ വയലാര്ക്കവിതകളും പാട്ടുകളും ദളിത് സമൂഹം ഒറ്റക്കെട്ടായി നിഷേധിക്കുന്നതുമില്ല. അതിനാല്‍, സ്വത്വവാദത്തെ മൗലികവാദമാക്കാതിരിക്കാന് നാമെല്ലാം ശ്രമിക്കേണ്ടതുണ്ട്. അല്ലീസിനെ ഒരു കാരണവുമില്ലാതെ കുറ്റബോധത്തിലേയ്ക്കും പ്രാന്തത്തിലേയ്ക്കും തള്ളുന്നത് ഏജന്‍സികള്‍ ഏകപക്ഷീയമായി ഏറ്റെടുക്കുന്ന ഗ്രൂപ്പുകളെ ആത്യന്തികമായി ദുര്‍ബലപ്പെടുത്തും എന്ന് തന്നെ പറഞ്ഞുകൊള്ളട്ടെ. ‘
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here