ചാന്ദ്രയാൻ 2; രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് വേർപെടും

ചാന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് ഉച്ചയ്ക്ക് വേർപെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം നടന്നത്. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്ററും വിക്രം ലാൻഡറും രണ്ടായി വേർപെടുക.

ഏതാനം നിമിഷങ്ങൾ മാത്രം നീണ്ട് നിൽക്കുന്ന പ്രക്രിയയിലൂടെയായിരിക്കും ഈ വേർപിരിയിൽ. ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ. രണ്ടായി പിരിഞ്ഞതിന് ശേഷം ഓർ‍ബിറ്റർ ഈ ഭ്രമണപഥത്തിൽ തന്നെ തുടരും.

വിക്രം ലാൻഡർ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്ത്തലുകൾ. വിക്രം വേർപെട്ടതിന് ശേഷം ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓഎച്ച്ആർസി നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും.

ശേഷം ലാൻഡിംഗിനാവശ്യായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News