കെഎം ബഷീറിന്റെ മരണം; ശ്രീറാമിന് കുരുക്കായി നിര്‍ണായക തെളിവുകള്‍ കൈരളി ന്യൂസിന്; അപകടം നടന്ന സ്ഥലങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ കൈരളി ന്യൂസിന്.

ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശരേഖ. അപകടം നടന്ന മ്യൂസിയത്തേയും രാജ്ഭവന് മുന്നിലേയും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നവെന്ന വിവരാവകാശരേഖയാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്.

ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറ് ഇടിച്ച് കൊലപെടുത്തിയ സംഭവത്തിലാണ് നിര്‍ണായക രേഖകള്‍ കൈരളി ന്യൂസ് പുറത്ത് വിടുന്നത്. ശ്രീറാം പുറപെട്ട കവടിയാറില്‍ നിന്ന് അപകടം നടന്ന മ്യൂസിയം വരെ നാലിടത്താണ് പൊലീസ് സിസി ടി വി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടിടത്ത് ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിവരാവകാശ രേഖകള്‍ നല്‍കുന്ന മറുപടി.

കവടിയാര്‍, രാജ്ഭവന്‍, വെള്ളയമ്പലം, മ്യൂസിയം എന്നി നാലിടങ്ങളിലൂടെയാണ് കാര്‍ കടന്ന് പോയത് ഇതില്‍ രാജ് ഭവന് മുന്നിലെ മൂന്നില്‍ രണ്ട് ക്യാമറകളും അന്നേദിവസം പ്രവര്‍ത്തിച്ചിരുന്നു. സംഭവം നടന്ന മ്യൂസ്യത്ത് സ്ഥാപിച്ചിട്ടുള്ളത് നാല് ക്യാമറകളാണ്. ഇതില്‍ നാലും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ കാര്‍ പുറപ്പെട്ട കവടിയാറിലേയും കടന്നുവന്ന വെള്ളയമ്പലത്തെയും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പൊലീസിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു. കവടിയാറില്‍ നാലും വെള്ളയമ്പലത്ത് അഞ്ചും ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

മാത്രമല്ല നഗരമധ്യത്തില്‍ 72 കേന്ദ്രങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 233ക്യാമറകളില്‍ 77ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ലഭ്യമായ രേഖകള്‍ സൂചിപ്പിക്കുന്നത്. ഈ വിവരം പുറത്ത് വരുന്നതോടെ കെഎം ബിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് ഈ രേഖകള്‍ വളരെ സഹായകരമാകും.

ഓഗസ്റ്റ് രണ്ടിന് എറണാകുള് സ്വദേശിയായ രാജ് വാഴക്കാല നല്‍കിയ അപേക്ഷയിന്മേല്‍ ഓഗസ്റ്റ് 27ന് പൊലീസ് നല്‍കിയ മറുപടിയാണിത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാമിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബി മരണപെട്ടത്.ഈ സമയം കാര്‍സഞ്ചരിച്ച വഴികളിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News