ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ ഒരാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു.
സമീപവാസിയായ ബെന്നിയ്ക്കെതിരെയാണ് വൈൽഡ് ലൈഫ് ആക്റ്റ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്.
കഴിഞ്ഞ 27 ന് രാവിലെയാണ് 60 വയസ് പ്രായമുള്ള പിടിയാനയുടെ ജഡം കോളനിയിൽ കൃഷിയിടത്തോട് ചേർന്നുള്ള പുൽമേട്ടിൽ കാണപ്പെട്ടത്.
വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വനം വകുപ്പ് വെറ്ററിനറി സർജ്ജൻ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു.
വനപാലകർ നടത്തിയ തിരച്ചിലിൽ സമീപവാസിയായ ബെന്നിയുടെ കൃഷിയിടത്തിന് ചുറ്റിലും വൈദ്യുത വേലി കണ്ടെത്തി.
തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ചെന്നെങ്കിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, വിഷക്കുപ്പി കയ്യിലെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ട് സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് വനപാലകർ തൽക്കാലത്തേക്ക് പിൻമാറി. ഈ അവസരം ഉപയോഗിച്ച് പ്രതി ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുക്കുന്നതിനുള്ള ശ്രമം നടത്തുന്നതായാണ് വിവരം. പ്രതിക്കായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here