ഓട്ടോമൊബൈല്‍ പ്രതിസന്ധി രൂക്ഷം; മാരുതി പ്ലാന്‍റുകള്‍ അടയ്ക്കുന്നു

വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മാരുതി സുസുകി രണ്ട് പ്ലാന്‍റുകളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തുന്നു. ഈ മാസം 7, 9 തീയതികളിലായി ഗുരുഗ്രാം, മനേസർ പ്ലാന്‍റുകളാണ് രണ്ടു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്. കാർ നിർമാതാക്കൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഈ ദിവസങ്ങളിൽ പ്ളാന്‍റിൽ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല.

മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാർ വിപണിയിൽ വലിയ തകർച്ചയാണ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ ഉണ്ടായത്. നേരത്തെ ഹ്യൂണ്ടയ്‍യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു.

മാരുതി സുസുകിയുടെ വില്‍പന കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജൂലൈ മാസത്തിലെ വില്‍പന 36 ശതമാനമാണ് കുറഞ്ഞത്. ചെറിയ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പനയില്‍ 69 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിർമാതാക്കാളാണ് സുസുകി. രാജ്യത്ത് വിൽക്കുന്ന മൂന്നിൽ രണ്ട് വാഹനങ്ങളും സുസുകിയുടേതാണ്.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർ‌മാതാക്കളായ ഹ്യൂണ്ടായിയുടെ വില്‍പന 10 ശതമാനം കുറഞ്ഞു. പുതിയതായി ഇറക്കിയ വെന്യു അടക്കമുളള വാഹനങ്ങളാണ് കനത്ത തകര്‍ച്ചയില്‍ നിന്നും ഹ്യൂണ്ടായിയെ രക്ഷിച്ചത്. ഹോണ്ടയുടെ വില്‍പനയില്‍ 49 ശതമാനം കുറവുണ്ടായി. ടയോട്ടയുടെ ജൂലൈ മാസത്തിലെ വില്‍പനയില്‍ 24 ശതമാനമാണ് ഇടിവ്. മഹീന്ദ്രയുടെ വില്‍പ്പന 15 ശതമാനവും കുറഞ്ഞു.

ഇരുചക്ര വാഹനവിപണിയും പ്രതിസന്ധിയിലാണ്. ഏററവും കൂടുതല്‍‌ ഇടിവ് നേരിട്ടത് റോയൽ എന്‍ഫീല്‍ഡാണ്. വില്‍പന 27 ശതമാനമാണ് കുറഞ്ഞത്. ബജാജിന് 13 ശതമാനവും ടിവിഎസിന് 16 ശതമാനവും വില്‍പന നഷ്ടമുണ്ടായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here